കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ് എടുത്തു. നായ്ക്കളുടെ ഉടമയായ റോഷന്‍ നല്‍കിയ പരാതിയില്‍ താമരശേരി പൊലീസാണ് കേസ് എടുത്തത്. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫൗസിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരേ സമയം രണ്ടു നായ്ക്കളുടെ ആക്രമണത്തിനാണ് ഫൗസിയ ഇരയായത്. അമ്പായത്തോട് മദ്രസയില്‍ പഠിക്കുന്ന ഏഴു വയസുകാരനായ മകന്‍ റിസ്വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ മദ്രസയ്ക്ക് മുന്നില്‍ എത്തിയത്. വെഴുപ്പൂര്‍ എസ്റ്റേറ്റിലെ റോഷന്റെ വളര്‍ത്തുനായ്ക്കളാണ് ഫൗസിയയെ ആക്രമിച്ചത്. നാട്ടുകാരെത്തി ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കളുടെ ആക്രമണം തുടരുകയായിരുന്നു.
അതേസമയം, റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫൗസിയയ്ക്ക് റോഷനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥും ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26