ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗത്തിനെതിരെ നിയമ നടപടി

ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗത്തിനെതിരെ നിയമ നടപടി

വാഷിംഗ്ടണ്‍: ലൈംഗിക വിശുദ്ധി സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടി നേരിടുന്ന ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗത്തിന് ഐക്യദാര്‍ഢ്യവുമായി യു.എസ് ജനപ്രതിനിധികള്‍. ലൈംഗിക വിശുദ്ധിയും വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി ക്രിസ്തീയ ദര്‍ശനം പങ്കുവെച്ചതിന്റെ പേരിലാണ് ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗം പൈവി റസനനെതിരെ കേസ് എടുത്തത്. ജനുവരിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് യു.എസ് ജനപ്രതിനിധികളുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്.

ഫിന്‍ലന്‍ഡിലെ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പൈവി റസനന്‍, കുറ്റം ചുമത്തപ്പെട്ട ഫിന്‍ലന്‍ഡിലെ ലൂഥറന്‍ ബിഷപ്പ് ജുഹന്ന പൊഹ്ജോല എന്നിവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആറ് ജനപ്രതിനിധി സഭാംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഫിന്‍ലന്‍ഡിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ജനപ്രതിനിധികള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.

ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടുന്ന കത്ത് ടെക്സസില്‍ നിന്നുള്ള ജനപ്രതിനിധി സഭാംഗം ചിപ്പ് റോയിയുടെ നേതൃത്വത്തില്‍ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ അധ്യക്ഷ നദീന്‍ മയേന്‍സയ്ക്ക് കൈമാറുകയും ചെയ്തു.

മൈക്കിള്‍ ക്ലൗഡ് (ടെക്സസ്), ബയ്റോണ്‍ ഡൊണാള്‍ഡ് (ഫ്ളോറിഡ), പോള്‍ ഗോസര്‍ (അരിസോണ), ജോഡി ഹൈസ് (ജോര്‍ജിയ), ഡൗഗ് ലംബോണ്‍ (കൊളറാഡോ) എന്നിവരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റ് ജനപ്രതിനിധി സഭാംഗങ്ങള്‍.

2004ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹം സാധ്യമാകൂവെന്ന് പൈവി റസനന്‍ എഴുതിയിരുന്നു. കൂടാതെ 2018ല്‍ ടി.വി ഷോയിലും 2019ല്‍ ട്വിറ്ററിലും സമാനമായ കാര്യങ്ങള്‍ പങ്കുവെച്ചതും ഉള്‍പ്പെടുത്തിയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പൈവിയുടെ വാക്കുകള്‍ സ്വവര്‍ഗ ലൈംഗികത പിന്‍തുടരുന്നവരുടെ അന്തസിനെ അവഹേളിക്കുന്നതാണെന്നും അതിനാല്‍ 'ഹെയ്റ്റ് സ്പീച്ച്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണെന്നുമായിരുന്നു ഫിന്‍ലന്‍ഡിന്റെ വാദം.

ആറു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമപരമായ വെല്ലുവിളികള്‍ നേരിടുമ്പോഴും താന്‍ പറഞ്ഞതെല്ലാം ബൈബിള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണെന്നും അത് നിയമവിധേയമാണെന്നുമുള്ള നിലപാടില്‍ പൈവി റസനെന്‍ ഉറച്ചു നില്‍ക്കുകയാണ്. മതവിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ജയില്‍ ശിക്ഷ ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പൈവി മുമ്പ് വ്യക്തമാക്കിയിരുന്നു.

മതസ്വാതന്ത്ര്യ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് വിലയിരുത്തല്‍. ഇത്തരം നടപടികള്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിരവധി അന്താരാഷ്ട്ര കരാറുകള്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.