മൂന്നാർ: മറയൂരിൽ വനം വകുപ്പ് നടത്തുന്ന ലേല വിപണി വീണ്ടും സജീവമായി. മറയൂർ, കാന്തല്ലൂർ മല നിരകളിലെ ഗോത്രവർഗ കോളനികളിൽ നിന്നുകൊണ്ടുവരുന്ന വിളകളാണ് വിപണിയിലെ ഇപ്പോളത്തെ പ്രധാന ആകർഷണം. കോവിഡ് നിബന്ധനകളിൽ ഇളവ് ലഭിച്ചതോടെയാണ് വിപണി സജീവമായത്.
വ്യാഴാഴ്ചകളിലാണ് വിപണി മറയൂർ ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ നടന്നുവരുന്നത്. കോവിഡ് കാലത്ത് മാസങ്ങളായി ലേല വിപണിയുടെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വ്യാഴാഴ്ചകളിലായി 3.49 ലക്ഷം രൂപയുടെ വില്പന നടന്നു.
അതേസമയം ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണിത്. ഇത്തവണ റെക്കോഡ് വിലയാണ് കാട്ടു കൂർക്കയ്ക്ക് ലഭിച്ചത്. ഒരു കിലോ കാട്ടു കൂർക്കയ്ക്ക് 65 രൂപ വരെ വില ലഭിച്ചു. വലുപ്പ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ശരാശരി 40 രൂപ വരെ വില ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 2045 കിലോ കാട്ടു കൂർക്കയും ഈ വ്യാഴാഴ്ച 4462 കിലോ കൂർക്കയും വിപണിയിൽ വിറ്റഴിച്ചു.
കൂർക്ക മാത്രം 2.14 ലക്ഷം രൂപയുടെ വില്പനയാണ് നടന്നത്. വർഷംതോറും 50 ലക്ഷം രൂപയുടെ കൂർക്ക വിപണിയിൽ വിറ്റുവരുന്നു. മറയൂർ പഞ്ചായത്തിലെ മലനിരകളിലുള്ള നെല്ലിപ്പെട്ടി, കുത്തുകല്ല്, വേങ്ങാപ്പാറ, പെരിയകുടി, കവക്കുടി, കമ്മാളംകുടി എന്നീ ഗോത്രവർഗ കോളനികളിൽ നിന്നുമാണ് കൂർക്കയും നെല്ലിക്കയും എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26