സുഡാനില്‍ സൈനിക മുഷ്‌കു തകര്‍ത്ത് ജനാധിപത്യം; മുന്‍ പ്രധാനമന്ത്രി ഹംദോക്ക് വീണ്ടും അധികാരത്തില്‍

സുഡാനില്‍ സൈനിക മുഷ്‌കു തകര്‍ത്ത് ജനാധിപത്യം;  മുന്‍ പ്രധാനമന്ത്രി  ഹംദോക്ക് വീണ്ടും അധികാരത്തില്‍

ഖാര്‍ട്ടോം: സുഡാനില്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി അധികാരം പിടിച്ച സൈന്യം നാലാഴ്ചയ്ക്കകം ജനരോഷത്തിനു മുമ്പില്‍ കീഴടങ്ങി.സംഘര്‍ഷങ്ങളില്‍ 41 പേര്‍ കൊല്ലപ്പെട്ടെങ്കിലും മുന്‍ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കിനെ വീണ്ടും ഭരണമേല്‍പ്പിച്ചത് സമാനതകള്‍ ഏറെയില്ലാത്ത ജനകീയ വിജയമായി.

അധികാരത്തില്‍നിന്ന് പുറത്താക്കിയ ശേഷം സൈനിക നേതാവ് ജനറല്‍ അബ്ദെല്‍ ഫത്താ അല്‍ ബുര്‍ഹാന്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയായിരുന്നു ഹംദോക്കിനെ. സര്‍ക്കാരും സൈന്യവും തമ്മിലൊപ്പിട്ട കരാര്‍ പ്രകാരമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.അക്കാദമിക വിദഗ്ധരും രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് സമവായത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. 14 ഉപാധികളുള്ള കരാര്‍ ഖാര്‍ട്ടോമിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് ഒപ്പിട്ടു. അറസ്റ്റ് ചെയ്ത എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കാന്‍ ധാരണയായി.

ഒക്ടോബര്‍ അവസാനമാണ് സൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചത്. പിന്നാലെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ജനറല്‍ അബ്ദെല്‍ ഫത്താ അല്‍ ബുര്‍ഹാനും ഹംദോക്കും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് പുതിയ ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വരും. കരാറില്‍ ഒപ്പിട്ടതു വഴി കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാകുമെന്നതില്‍ സന്തോഷമുണ്ടെന്ന് ഹംദോക്ക് പറഞ്ഞു.കഴിഞ്ഞ ദിവസവും പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവയ്പ്പില്‍ 20 കാരനു ജീവാപായം സംഭവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.