ഒമിക്രോണ്‍: രാജ്യത്ത് അതീവ ജാഗ്രത; അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് പുനപരിശോധിക്കും

ഒമിക്രോണ്‍: രാജ്യത്ത് അതീവ ജാഗ്രത; അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് പുനപരിശോധിക്കും

ന്യൂഡല്‍ഹി: പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്നതിനിടെ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് പുനപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോഡി ആവശ്യപ്പെട്ടു. ശനിയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് നിര്‍ദേശം.

വൈറസിന്റെ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. ആഗോള തലത്തിലുണ്ടായ കോവിഡ് വ്യാപന രീതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഒമിക്രോണിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയും വിവിധ രാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തിയ യോഗം ഇന്ത്യയിലുണ്ടാവാനിടയുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ ദുരിതം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യാന്തര വിമാനങ്ങള്‍, പ്രത്യേകിച്ച് പ്രശ്ന രാജ്യങ്ങളില്‍ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ടു ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ഏഴു ദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പുതിയ വകഭേദം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും കേന്ദ്ര നിര്‍ദേശ പ്രകാരം അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ മറികടക്കാന്‍ കഴിവുള്ളതാണോ പുതിയ വകഭേദം എന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.