'പുസ്തകം പുറത്തുവരാതിരിക്കാന്‍ പെന്റഗണ്‍ തന്ത്രമിറക്കുന്നു' ; കോടതിയെ സമീപിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി എസ്പെര്‍

 'പുസ്തകം പുറത്തുവരാതിരിക്കാന്‍ പെന്റഗണ്‍ തന്ത്രമിറക്കുന്നു' ; കോടതിയെ സമീപിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി എസ്പെര്‍

വാഷിംഗ്ടണ്‍: പെന്റഗണിനെതിരെ കോടതിയെ സമീപിച്ച് അമേരിക്കയുടെ മുന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍. തന്റെ ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങള്‍ പരാമര്‍ശിക്കുന്ന പുസ്തകത്തിനായി തയ്യാറാക്കിയ കയ്യെഴുത്തു പ്രതി പരിശോധനയ്ക്ക് സമര്‍പ്പിച്ചിട്ട് തിരികെ നല്‍കുന്നില്ലെന്നാണ് പരാതി.

ഔദ്യോഗിക പരിശോധനയ്ക്കായാണ് കയ്യെഴുത്തു പ്രതി ഏല്‍പ്പിച്ചതെന്ന് മാര്‍ക് എസ്‌പെര്‍ പറഞ്ഞു.'ഔദ്യോഗിക ജീവിതം നല്‍കിയത് വലിയ അനുഭവങ്ങളാണ്. അത് അതാത് സമയത്ത് കുറിച്ചുവയ്ക്കുന്ന ശീലവുമുണ്ട്. വ്യക്തിപരമായ ഓര്‍മ്മകളും അനുഭവങ്ങളും ഔദ്യോഗിക രേഖകളല്ല.അതേ സമയം ഔദ്യോഗിക ചുമതലയിലിരുന്ന വ്യക്തി എന്ന നിലയില്‍ വകുപ്പിനെ രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ അവ പെന്റഗണ്‍ അകാരണമായി പിടിച്ചുവച്ചിരിക്കുകയാണ്'.

മുന്‍ പ്രസിഡന്റ് ട്രംപിന്റേതുള്‍പ്പെടെയുള്ള ചില ഉദ്ധരണികളും ട്രംപുമായി നടത്തിയ സംഭാഷണങ്ങളും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ചില കാഴ്ചപ്പാടുകളും പുസ്തകത്തില്‍ ഉണ്ടാകരുതെന്ന നിലപാടാണ് പെന്റഗണിനുള്ളതെന്ന് എസ്പര്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, 2020 നവംബര്‍ ആദ്യം ട്രംപ് എസ്പറിനെ ട്വീറ്റിലൂടെയാണ് പുറത്താക്കിയത്.
.
വാഷിംഗ്ടണിലെ ഫെഡറല്‍ ജില്ലാ കോടതിയിലാണ് പെന്റഗണിനെതിരായ പരാതി നല്‍കിയിരിക്കുന്നത്.'പെന്റഗണ്‍ കൈകടത്തിയിരിക്കുന്നത് ഒരു പൗരനെന്ന നിലയിലുള്ള എന്റെ മൗലികാവകാശങ്ങള്‍ക്ക് മേലാണ്. അമേരിക്കന്‍ ജനതയോട് എനിക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. അതിനാലാണ് പുസ്തകം തയ്യാറാക്കിയത്. എന്നാല്‍ കയ്യെഴുത്തു പ്രതി പിടിച്ചുവച്ചിരിക്കുന്നതിനാല്‍ 2022 ല്‍ ഇറങ്ങേണ്ട പുസ്തകം വൈകുകയാണ്. ഇതുകൊണ്ടാണ് നിയമനടപടിക്ക് പോയത്' - എസ്പര്‍ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.