പ്രക്ഷോഭം തുടരാന്‍ കര്‍ഷകരുടെ തീരുമാനം; ആറ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഉപരോധ സമരം

പ്രക്ഷോഭം തുടരാന്‍ കര്‍ഷകരുടെ തീരുമാനം; ആറ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഉപരോധ സമരം

ന്യൂഡല്‍ഹി: കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘുവില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കുക, കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക എന്നതുള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കിസാന്‍ സംയുക്ത മോര്‍ച്ച കത്തയച്ചിരുന്നു. ഈ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കുന്നതു വരെ ഉപരോധ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

താങ്ങുവില സംബന്ധിച്ച് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കായി അഞ്ചു പേരെ ഇന്നത്തെ യോഗം നിശ്ചയിച്ചു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. ഇന്നത്തെ യോഗ തീരുമാനങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കുമെന്നും കര്‍ഷക സംഘടന പ്രതിനിധികള്‍ അറിയിച്ചു.

നാല്‍പ്പതോളം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് സംയുക്ത കിസാന്‍ മോര്‍ച്ച. അതേസമയം പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളില്‍ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിര്‍ക്കുകയാണ്. സമര രീതി മാറ്റിയില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവര്‍ ഉന്നയിക്കുന്നു.

എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വലിയ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാല്‍ താങ്ങുവില നിയമപരമാക്കുക, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു.

അതിനിടെ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കില്‍ കേന്ദ്രം ഇരുട്ടില്‍ തപ്പുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പഞ്ചാബില്‍ നിന്നുള്ള 403 കര്‍ഷകര്‍ മരിച്ചെന്ന ഔദ്യോഗിക കണക്ക് സംസ്ഥാനത്തിന്റെ സര്‍ക്കാരിന്റെ കൈയിലുളളപ്പോള്‍ ഒന്നുമറിയില്ലെന്ന് കേന്ദ്രം പറയുന്നത് ദുരൂഹമാണെന്ന് രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.