പാകിസ്താനില്‍ മോഷണക്കുറ്റം ആരോപിച്ച് നാലു സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

പാകിസ്താനില്‍ മോഷണക്കുറ്റം ആരോപിച്ച് നാലു സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍

ലാഹോര്‍: പാകിസ്ഥാനില്‍ നാലു സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് നഗ്‌നരാക്കി തെരുവില്‍ മണിക്കൂറുകളോളം നിര്‍ത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മോഷണക്കുറ്റം ആരോപിച്ചാണ് കൗമാരക്കാരി ഉള്‍പ്പെടെ നാലു സ്ത്രീകളോട് ആള്‍ക്കൂട്ടം ക്രൂരമായി പെരുമാറിയത്. ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

ശരീരം മറക്കാന്‍ വസ്ത്രം ചോദിച്ച് കരഞ്ഞ സ്ത്രീകളെ ചുറ്റുമുള്ള ആള്‍ക്കൂട്ടം വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളം അവരെ നഗ്‌നരായി തെരുവില്‍ നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഫൈസലാബാദ് പോലീസ് വക്താവ് ചൊവ്വാഴ്ച ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫൈസാലാബാദിലെ ബാവ ചക്ക് മാര്‍ക്കറ്റില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാനെത്തിയതായിരുന്നു സ്ത്രീകള്‍. ദാഹിച്ചപ്പോള്‍ ഉസ്മാന്‍ ഇലക്ട്രിക് സ്റ്റോറിന്റെ ഉള്ളില്‍ കയറി ഇവര്‍ ഒരു കുപ്പി വെള്ളം ചോദിച്ചു. എന്നാല്‍ ഇവര്‍ കടയില്‍ കയറിയത് മോഷണലക്ഷ്യത്തോടെയാണെന്നായിരുന്നു ഉടമ സദ്ദാമിന്റെ വാദം. തുടര്‍ന്ന് സദ്ദാമും ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് സ്ത്രീകളെ മര്‍ദിക്കുകയായിരുന്നു.

വസ്ത്രങ്ങളുരിഞ്ഞ് മാര്‍ക്കറ്റിനുള്ളിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഇവരുടെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ജനക്കൂട്ടത്തിലാരും ഇതു തടഞ്ഞില്ലെന്നും സ്ത്രീകളുടെ പരാതിയില്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സദ്ദാം ഉള്‍പ്പെടെ അഞ്ച് പ്രധാന പ്രതികളെ പിടികൂടിയതെന്നു ഫൈസലാബാദ് പോലീസ് മേധാവി ഡോ. ആബിദ് ഖാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.