കുനൂര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം വൈകുന്നേരം

കുനൂര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം വൈകുന്നേരം

തൃശൂര്‍:കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളിയായ വ്യോമസേനാ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. രാവിലെ 11 മണിയോടെ ഡല്‍ഹിയില്‍ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിക്കും. ഉച്ചയോടെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് കൊണ്ടു വരുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാത്രി തന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജന്‍ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തി. പ്രദീപിന്റെ വിയോഗം കൃത്യമായി മനസിലാക്കാനാകാത്ത വിധം വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണന്‍ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് അമ്മ കുമാരി. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

അതേസമയം പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിട പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.