ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ അറിവിന്റെ അക്ഷര വെളിച്ചമായ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ബെറ്റ്‌സിക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം

ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ അറിവിന്റെ അക്ഷര വെളിച്ചമായ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ബെറ്റ്‌സിക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം

ഗുവാഹത്തി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ വടക്ക്-കിഴക്കേ ഇന്ത്യയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത.

കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇവിടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരുന്ന മലയാളിയായ കത്തോലിക്ക കന്യാസ്ത്രീ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരത്തിന് അര്‍ഹയായി.

'ഹോളി ക്രോസ്' സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബെറ്റ്‌സി ദേവസ്യയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുരസ്‌ക്കാരത്തിന് അര്‍ഹയായത്. 1988 മുതല്‍ വിവിധ ദൗത്യങ്ങളിലും, 2008 മുതല്‍ അസം ഗുവാഹത്തിയിലെ വിമണ്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ (ഡബ്ല്യു.ഡി.സി) ഡയറക്ടര്‍ എന്ന നിലയിലും വടക്ക്-കിഴക്കേ ഇന്ത്യയിലെ ജനങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അതുതന്നെ ഒരു ബഹുമതിയാണെന്നും സിസ്റ്റര്‍ ബെറ്റ്‌സി പറഞ്ഞു.

പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുന്നത് കാണുക എന്നതാണ് തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരമെന്നും തങ്ങളുടെ പക്കല്‍ എത്തുന്ന പെണ്‍കുട്ടികള്‍ ലോകത്തേയും ജീവിതത്തേയും നേരിടുവാനുള്ള ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടിയാണ് തങ്ങളുടെ കാമ്പസ് വിടുന്നതെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

ഗുവാഹത്തിയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന തോമസ് മേനാംപറമ്പിലിന്റെ സഹസ്രാബ്ദ സമ്മാനമായി വടക്ക്-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി 2000-ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഡബ്ല്യു.ഡി.സി. വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിച്ച ഗോത്ര വര്‍ഗക്കാരായ പെണ്‍കുട്ടികളെ നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ വഴി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുക എന്നതാണ് ഡബ്ല്യു.ഡി.സി യുടെ പ്രധാന ദൗത്യം.

വെറും അഞ്ച് കുട്ടികളുമായി തുടങ്ങിയ ഈ ദൗത്യം, സിസ്റ്റര്‍ ബെറ്റ്‌സിയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്നു അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മിസോറാം, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അഞ്ഞൂറോളം കുട്ടികളാണ് സെക്കണ്ടറി എജ്യൂക്കേഷന്‍ പൂര്‍ത്തിയാക്കിയത്.

ഡബ്ല്യു.ഡി.സി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി കുട്ടികള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. പുരസ്‌കാരത്തിന് സിസ്റ്റര്‍ ബെറ്റ്‌സി തികച്ചും അര്‍ഹയാണെന്നു അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ ഓസ്‌ട്രേലിയ, മലേഷ്യ, യു.കെ, യു.എസ്.എ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. കോട്ടയം ജില്ലയിലെ പുലിപ്പാറയില്‍ ദേവസ്യ - റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് 1947 ല്‍ ജനിച്ച സിസ്റ്റര്‍ ബെറ്റ്‌സി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.