സുപ്രധാന കരാറുകള്‍ ഒപ്പിടാന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലേ ഇന്ന് ന്യൂഡല്‍ഹിയിലെത്തും

സുപ്രധാന കരാറുകള്‍ ഒപ്പിടാന്‍ ഫ്രഞ്ച്  പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലേ ഇന്ന് ന്യൂഡല്‍ഹിയിലെത്തും

പാരിസ്/ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടിനു പിന്നാലെ പ്രതിരോധ രംഗത്തും ആഗോള ഇസ്ലാമിക ഭീകരതയ്ക്കെതിരേയും ഇന്ത്യയുമായി ശക്തമായ സഹകരണം ഉറപ്പാക്കാന്‍ ചുവടുവച്ച് ഫ്രഞ്ച് ഭരണകൂടം. സുപ്രധാന കരാറുകള്‍ ഒപ്പുവയ്ക്കുന്നതിനായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലേ ഇന്ന് ഇന്ത്യയിലെത്തും.

ഇസ്ലാമിക ഭീകരതയ്ക്കെതിരെ സ്വന്തം രാജ്യത്തും ആഗോളതലത്തിലും കടുത്ത നിലപാടാണ് ഫ്രാന്‍സ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികളിലും ഇന്ത്യയുടെ സഹകരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് സന്ദര്‍ശനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പാര്‍ലെ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കരാറുകള്‍ ഒപ്പിടും.2020 ല്‍ പാര്‍ലെ ഇന്ത്യയിലെത്തിയിരുന്നു. റഫാല്‍ ജെറ്റ് വിമാനങ്ങളുടെ ആദ്യ അഞ്ചെണ്ണം കൈമാറ്റം ചെയ്യുന്ന ചടങ്ങാണ് അന്ന് നടന്നത്.

ഇന്ത്യയുമായി പ്രതിരോധ വാണിജ്യ രംഗത്തിനപ്പുറം നേരിട്ട് പ്രതിരോധ രംഗത്തെ സംയുക്ത സൈനിക നീക്കങ്ങളാണ് ഫ്രാന്‍സ് പദ്ധതിയിടുന്നത്. ഇതിനൊപ്പം ഭീകരതയ്ക്കെതിരെ ശക്തമായ പങ്കാളിത്തത്തിനുള്ള കര്‍മ്മ പദ്ധതിക്കും തുടക്കമിടുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയുമായി ചേര്‍ന്ന് സമുദ്രസുരക്ഷയിലാണ് ഫ്രാന്‍സ് കൈകോര്‍ക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ കരുത്തുറ്റ നാവിക സേനയാണ് ഇന്ത്യയുടേതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പ്രശംസിച്ചിരുന്നു.

ഇന്ത്യയിലെത്തുന്ന പാര്‍ലെ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കും. തുടര്‍ന്ന് വിടപറഞ്ഞ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫ്രഞ്ച് ഭരണകൂടം കര-നാവിക-വ്യോമസേനാ രംഗത്ത് ഇന്ത്യയുമായി ചേര്‍ന്ന് നിരവധി സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇന്തോ-പസഫിക് മേഖല നിര്‍ണ്ണായകമാണെന്നതിനാല്‍ ഫ്രാന്‍സ് എല്ലാ സഹായവും ഇന്ത്യക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.