കേരളത്തിലും ബംഗാളിലും ഐ.എസ് തീവ്രവാദികളുടെ സാന്നിധ്യം: 66 ഇന്ത്യന്‍ ഭീകരര്‍ വിദേശങ്ങളില്‍; യു.എസ് ഭീകര വിരുദ്ധ ബ്യൂറോ റിപ്പോര്‍ട്ട്

 കേരളത്തിലും ബംഗാളിലും ഐ.എസ് തീവ്രവാദികളുടെ സാന്നിധ്യം: 66 ഇന്ത്യന്‍ ഭീകരര്‍ വിദേശങ്ങളില്‍; യു.എസ് ഭീകര വിരുദ്ധ ബ്യൂറോ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: കേരളത്തിലും പശ്ചിമ ബംഗാളിലും അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ.എസിന്റെ സാന്നിധ്യമുണ്ടെന്ന് അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ള 66 ഭീകരര്‍ വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ (ഐ.എസ്) പ്രവര്‍ത്തിക്കുന്നുണ്ട്. യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭീകര വിരുദ്ധ ബ്യൂറോ തയ്യാറാക്കിയ 2020 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അല്‍ഖ്വയ്ദ ബന്ധമുള്ള 10 ഭീകരരെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഭീകര വിരുദ്ധ പോരാട്ടത്തില്‍, ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ടില്‍ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളെ നേരിടുന്നതില്‍ ഇന്ത്യ വിജയം കൈവരിച്ചതായും സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ത്യയില്‍ 34 ഭീകര പ്രവര്‍ത്തന കേസുകളാണ് അന്വേഷിച്ചത്. ഇവയെല്ലാം ഐ.എസുമായി ബന്ധപ്പെട്ടവയാണെന്നും ഈ കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്കെതിരേ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. ലഷ്‌കര്‍, ജെയ്ഷെ പോലുള്ളവയ്ക്കെതിരേ പാകിസ്ഥാന്‍ നടപടിയെടുക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ മസൂദ് അസര്‍, സജീദ് മീര്‍ എന്നിവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയുണ്ട്.

ബംഗ്ലാദേശ് അതിര്‍ത്തി വഴിയും ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിയുടെ രണ്ടാം കമാന്‍ഡര്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതും മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ ഭീകരരുടെ കാര്യവും യു.എസ് ഭീകര വിരുദ്ധ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.