ടെസ് ലയുടെ ഓട്ടോപൈലറ്റ് ടീമിലേക്ക് ആദ്യമായി നിയമിച്ചത് ഇന്ത്യന്‍ വംശജന്‍ അശോക് എല്ലുസ്വാമിയെ: ഇലോണ്‍ മസ്‌ക്

ടെസ് ലയുടെ ഓട്ടോപൈലറ്റ് ടീമിലേക്ക് ആദ്യമായി നിയമിച്ചത് ഇന്ത്യന്‍ വംശജന്‍ അശോക് എല്ലുസ്വാമിയെ: ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: തന്റെ ഇലക്ട്രിക് വാഹന കമ്പനിയുടെ ഓട്ടോപൈലറ്റ് ടീമിലേക്ക് ആദ്യമായി നിയമിക്കപ്പെട്ടത് ഇന്ത്യന്‍ വംശജനായ അശോക് എല്ലുസ്വാമിയെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്. ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പ്രശസ്തനായ ടെസ് ല സിഇഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെസ് ല ഒരു ഓട്ടോപൈലറ്റ് ടീം ആരംഭിക്കുന്നതായുളള തന്റെ ട്വീറ്റിനെ തുടര്‍ന്ന് റിക്രൂട്ട് ചെയ്ത ആദ്യത്തെ വ്യക്തിയാണ് അശോകെന്ന് മസ്‌ക് പറഞ്ഞു.

നിലവില്‍ ഓട്ടോപൈലറ്റ് എന്‍ജിനീയറിങ് വിഭാഗം മേധാവിയാണ് അശോക് എല്ലുസ്വാമിയെന്ന് മസ്‌ക് അറിയിച്ചു. ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായ ആളുകളില്‍ ചിലരാണ് തന്റെ ടീമിലുളളതെന്ന് അദ്ദേഹം പറഞ്ഞു. ടെസ് ലയില്‍ ചേരുന്നതിന് മുമ്പ് ഫോക്‌സ് വാഗണ്‍ ഇലക്ട്രോണിക് റിസര്‍ച്ച് ലാബിലും വാബ്‌കോ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലും അശോക് ജോലി ചെയ്തിരുന്നു.

ചെന്നൈയിലെ ഗിണ്ടി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം പിറ്റ്‌സ്ബര്‍ഗിലെ കാര്‍ണഗീ മെലോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോബോട്ടിക്‌സ് സിസ്റ്റം ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് അശോക്.

ഹാര്‍ഡ്‌കോര്‍ എ ഐ എഞ്ചിനീയര്‍മാരെ വേണം

ജനങ്ങളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ അഭിനിവേശമുള്ള ഹാര്‍ഡ്‌കോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എഞ്ചിനീയര്‍മാരെ ടെസ് ല തിരയുന്നതായി പ്രഖ്യാപിച്ച് ഡിസംബറില്‍ മസ്‌ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. താല്‍പ്പര്യമുള്ള വ്യക്തികളോട് പേര്, ഇമെയില്‍, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ അല്ലെങ്കില്‍ എഐ എന്നിവയില്‍ ചെയ്ത അസാധാരണമായ ജോലികള്‍ അടങ്ങിയ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ബയോഡാറ്റയും. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് ഏകദേശം 282 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.