പാവങ്ങള്‍ക്കും രോഗികള്‍ക്കും അത്താണിയായിരുന്ന വിശുദ്ധരായ ജൂലിയനും ബസിലിസായും

 പാവങ്ങള്‍ക്കും രോഗികള്‍ക്കും അത്താണിയായിരുന്ന വിശുദ്ധരായ ജൂലിയനും ബസിലിസായും

അനുദിന വിശുദ്ധര്‍ - ജനുവരി 09

വിവാഹിതരായെങ്കിലും പരസ്പര സമ്മതത്തോടെ ബ്രഹ്മചര്യപരവും ആശ്രമ തുല്ല്യവുമായ ജീവിതം നയിച്ച ഈജിപ്തില്‍ നിന്നുള്ള വിശുദ്ധരാണ് ജൂലിയനും ബസിലിസായും. തങ്ങളുടെ വരുമാനം മുഴുവനും പാവങ്ങളേയും രോഗികളേയും സഹായിക്കുവാന്‍ അവര്‍ ചിലവഴിച്ചു. തങ്ങളുടെ ഭവനത്തില്‍ വരുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി അവര്‍ സ്വഭവനത്തെ ഒരാശുപത്രിയാക്കി മാറ്റി.

ആശുപത്രിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ താമസ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പൊതുവായുള്ള മേല്‍നോട്ടം ജൂലിയനും സ്ത്രീകളുടെ താമസ സ്ഥലത്തിന്റെ ചുമതല ബസിലിസായ്ക്കുമായിരുന്നു. മാതൃകാപരമായ ഇവരുടെ ജീവിതത്തെ അനുകരിച്ചു കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞു വെക്കാന്‍ ധാരാളം പേര്‍ തയാറായി.

നിരവധി ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു വിശുദ്ധ ബസിലിസാ മരിച്ചത്. വിശുദ്ധ മരിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ജൂലിയന്‍ ഏഴ് ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ചു.

പാശ്ചാത്യ, പൗരസ്ത്യ നാടുകളിലെ ഭൂരിഭാഗം ദേവാലയങ്ങളും ആശുപത്രികളും വിശുദ്ധരായ ജൂലിയന്റെയും ബസിലിസായുടെയും നാമധേയത്തിലുള്ളവയാണ്. വിശുദ്ധ ജൂലിയന്റെ നാമധേയത്തിലുള്ള റോമിലെ നാല് പള്ളികളും പാരീസിലെ അഞ്ച് പള്ളികളും 'വിശുദ്ധ ജൂലിയന്‍, ദി ഹോസ്പിറ്റലേറിയനും രക്തസാക്ഷിയും' എന്ന പേരിലാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

മഹാനായ വിശുദ്ധ ഗ്രിഗറിയുടേ കാലത്ത് വിശുദ്ധ ജൂലിയന്റെ തലയോട്ടി കിഴക്കില്‍ നിന്നും ഫ്രാന്‍സിലേക്ക് കൊണ്ടുവരികയും ബ്രൂണെ ഹോള്‍ട്ട് രാജ്ഞിക്ക് നല്‍കുകയും ചെയ്തു. രാജ്ഞി ഇത് എറ്റാമ്പ്‌സില്‍ താന്‍ സ്ഥാപിച്ച ഒരു കന്യകാ മഠത്തിനു നല്‍കി. ഇതിന്റെ ഒരു ഭാഗം പാരീസിലെ വിശുദ്ധ ബസിലിസാ ദേവാലയത്തില്‍ ഇന്നും വണങ്ങി കൊണ്ടിരിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിക്കാരനായ അഡ്രിയന്‍

2. ഐറിഷുകാരനായ ഫൊയിലാന്‍

3. കാന്റര്‍ബറി ആര്‍ച്ചു ബിഷപ്പായ ബെര്‍ത്ത് വാള്‍ഡ്

4. പന്ത്രണ്ട് ആഫ്രിക്കന്‍ രക്തസാക്ഷികളില്‍പ്പെട്ട എപ്പിക്ടെറ്റൂസ്, യൂക്കുന്തുസ്, സെക്കുന്തുസ്, വിത്താലിസ്, ഫെലിക്‌സ്

5. അന്തിയോക്യായില്‍ വധിക്കപ്പെട്ട ജൂലിയന്‍, ബസിലിസാ, പുരോഹിതനായ ആന്റണി, അനസ്റ്റാസിയൂസ്, മാര്‍സിയൊനില്ല, മകന്‍ സെല്‍സൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.