എളിമയും വിനയവും ജീവിത മാതൃകയാക്കിയ വിശുദ്ധ വില്യം ബെറൂയര്‍

 എളിമയും വിനയവും ജീവിത മാതൃകയാക്കിയ വിശുദ്ധ വില്യം ബെറൂയര്‍

അനുദിന വിശുദ്ധര്‍ - ജനുവരി 10

ബെല്‍ജിയത്തില്‍ റനവേഴ്‌സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറൂയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കു തന്നെ വില്യം സമ്പത്തിനോടും ലൗകിക ആര്‍ഭാടങ്ങളോടും താല്‍പര്യമില്ലാതിരുന്ന അവന്‍ പഠനത്തിലും വിശ്വാസ ജീവിതത്തിശ്രദ്ധ പുലര്‍ത്തി. പിന്നീട് പൗരോഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു.

പുരോഹിതനായ ശേഷം സ്വാസോണിലും പാരീസിലും സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ഗ്രാന്റ് മോന്തിലേക്ക് താമസം മാറി. അവിടെ വൈദികരും സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കണ്ട് വില്യം സിസ്റ്റേഴ്‌സ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്ന് സഭാ വസ്ത്രം സ്വീകരിച്ചു.

മാതൃകാപരമായ അദ്ദേഹത്തിന്റെ ജീവിതം എല്ലാവരെയും ആകര്‍ഷിച്ചു. പിന്നീട് അദ്ദേഹം പൊന്തീജിയില്‍ ആദ്യം സുപ്പീരിയറും താമസിയാതെ ആശ്രാമാധിപനുമായി. എളിമയും വിനയവും കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയം നിര്‍മ്മലമായിരുന്നു. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദേഹത്തിന് നല്‍കി.

1200 ല്‍ ബൂര്‍ഷിലെ ആര്‍ച്ച് ബിഷപ്പ് മരിച്ചപ്പോള്‍ ആശ്രമാധിപനായ വില്യം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാര്‍പ്പാപ്പയില്‍ നിന്നും സഭാ അധികാരികളില്‍ നിന്നും നിര്‍ബന്ധപൂര്‍വമായ കല്‍പ്പനകള്‍ ഉണ്ടായതിന് ശേഷമാണ് തന്റെ ഏകാന്തതയില്‍ നിന്ന് മെത്രാസനത്തിലേക്ക് അദ്ദേഹം എത്തിയത്.

ആര്‍ച്ച് ബിഷപ്പായിരുന്നെങ്കിലും വില്യം തപശ്ചര്യ വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഉടുപ്പിന്റെ കീഴില്‍ രോമചട്ട ധരിക്കുന്നത് പതിവാക്കിയ അദ്ദേഹം സദാ മാംസം വര്‍ജിച്ചിരുന്നു. ദരിദ്രരെ സഹായിക്കുവാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം സദാ പറഞ്ഞിരുന്നത്.

കാരുണ്യവും സ്‌നേഹവും കൊണ്ട് പല ആല്‍ബിജെന്‍സിയന്‍ പാഷണ്ഡികളെയും അദ്ദേഹം മാനസാന്തരപ്പെടുത്തി. അവസാനത്തെ തന്റെ പ്രസംഗം പനിയുള്ളപ്പോഴാണ് ബറൂയര്‍ നിര്‍വ്വഹിച്ചത്. പനി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രോഗീലേപനവും വിശുദ്ധ കുര്‍ബാനയും സ്വീകരിച്ചു.

പാതിരാത്രിയില്‍ ചൊല്ലാറുള്ള ജപം നേരത്തെ ആരംഭിച്ച് രണ്ട് വാക്ക് മാത്രം ചൊല്ലാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. പിന്നെ മിണ്ടാന്‍ കഴിഞ്ഞില്ല. അനന്തരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം രോമാചട്ടയോട് കൂടെ അദ്ദേഹത്തെ ചാരത്തില്‍ കിടത്തി. താമസിയാതെ ബറൂയര്‍ ദിവംഗതനായി. വില്യം ബറൂയറിന്റെ മരണത്തിന് ഒമ്പതാമത്തെ വര്‍ഷം വിശുദ്ധനെന്ന നാമകരണം അദ്ദേഹത്തിന് നല്‍കി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അഗാത്തോ പാപ്പാ

2. ഈജിപ്തിലെ പൗലോസ്

3. മിലാനിലെ ജോണ്‍ കമില്ലസ്

4. കോണ്‍സ്റ്റാന്റിനോപ്പിളിലെ മാര്‍സിയന്‍

5. അപ്പസ്‌തോലന്മാര്‍ തിരഞ്ഞെടുത്ത ഡീക്കന്‍മാരിലൊരാളായ നിക്കനോര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.