'പോര്‍വിളിച്ച് പദ്ധതി നടത്താനാകില്ല': കെ റെയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; കേന്ദ്രത്തിനും വിമര്‍ശനം

'പോര്‍വിളിച്ച് പദ്ധതി നടത്താനാകില്ല': കെ റെയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; കേന്ദ്രത്തിനും വിമര്‍ശനം

കൊച്ചി: കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന കല്ലുകള്‍ നിയമ വിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.

നിലവില്‍ സ്ഥാപിച്ച കല്ലുകള്‍ എടുത്തു മാറ്റാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറഷേന്‍ വ്യക്തമാക്കണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രയും വലിയ തൂണുകള്‍ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം എന്ന വിമര്‍ശനത്തോടെയാണ് കെ റയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്. ഇതൊന്നും അനുവദിക്കാനാകില്ല.

കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വേ നിയമ പ്രകാരമല്ലാത്ത അതിരടയാള കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് ഇടക്കാല ഉത്തരവ്. കേസ് ജനുവരി 20 ന് വീണ്ടും പരിഗണിക്കും.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി അവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോടതിയെ ഇരുട്ടത്ത് നിര്‍ത്തരുത്. പദ്ധതിയില്‍ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണം.

പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

അസിസ്റ്റന്റ് സോിളസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണം. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും കെ റെയില്‍ പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. പദ്ധതിക്കായി തിടുക്കം കൂട്ടുന്നതാണ് വിവാദത്തിന് കാരണം. ഇരുട്ടില്‍ നിര്‍ത്തി ഇത്രയും വലിയ ഒരു പ്രോജക്ടുമായി മുന്നോട്ട് പോകാനാവില്ലെന്നും കോടതി സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്ര സര്‍ക്കാരിനേയും ഓര്‍മ്മിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.