സംവിധായകന്റെ വെളിപ്പെടുത്തല്‍: ദിലീപിന്റെ വീട്ടില്‍ തോക്കിനായും അന്വേഷണ സംഘത്തിന്റെ തിരച്ചില്‍

സംവിധായകന്റെ വെളിപ്പെടുത്തല്‍: ദിലീപിന്റെ വീട്ടില്‍ തോക്കിനായും അന്വേഷണ സംഘത്തിന്റെ തിരച്ചില്‍

കൊച്ചി: നടന്‍ ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം തോക്കിനായും തെരച്ചിലില്‍ നടത്തുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണ സംഘം തിരയുന്നത്.

ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തെരച്ചില്‍ നടത്തുന്നു.

എസ്പിയുടെ നേതൃത്വത്തില്‍ മൂന്നിടങ്ങളിലും ഒരേസമയം അന്വേഷണ സംഘം എത്തിയത് തോക്ക് കണ്ടെത്താന്‍ കൂടിയാണെന്നാണ് ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പുറത്തു വിടുന്ന വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടിയായിരുന്നു. തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് ദിലീപിന് ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് അന്വേഷണ സംഘമാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. ക്രൈംബ്രാഞ്ചിനും സൈബര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം അനുമതിയാണ് കോടതി നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ക്കൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഒരുങ്ങിയതിനെതിരെയുള്ള തെളിവുകളും ശേഖരിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം.

ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ഇവരുടെ സിനിമാ നിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നത്. ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുമാണ് റെയ്ഡ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.