ഇസ്ലാമാബാദ്: ക്രിപ്റ്റോ കറന്‍സി പൂര്‍ണമായി നിരോധിക്കാനൊരുങ്ങി പാകിസ്താന്. പാകിസ്താന് സര്‍ക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനും (എസ്.ബി.പി) പാകിസ്താന് സെന്‍ട്രല്‍ ബാങ്കും സംയുക്തമായി എല്ലാ ക്രിപ്റ്റോ കറന്‍സി ഇടപാടുകളും രാജ്യത്ത് നിരോധിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിപ്റ്റോകറന്‍സികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് എസ്.ബി.പി പാനല്‍ ശിപാര്‍ശ ചെയ്തിരുന്നു. അവര്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ പിഴ ചുമത്താന്‍ സിന്ധ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 100 മില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ അഴിമതി രാജ്യത്ത് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. അതേസമയം, വ്യാപാരത്തിനായി ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുടെയും മറ്റും അഭാവം കാരണം പാകിസ്ഥാനില്‍ ക്രിപ്റ്റോകറന്‍സികളുടെ നില അനിശ്ചിതത്വത്തിലാണ്.
കഴിഞ്ഞ ഒക്ടോബര്‍ 20ന് സിന്ധ് ഹൈക്കോടതി ഫെഡറല്‍ സര്‍ക്കാരിനോട് മൂന്ന് മാസത്തിനകം ക്രിപ്റ്റോകറന്‍സികള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞു. ക്രിപ്റ്റോകറന്‍സികളുടെ നിയമപരമായ നില നിര്‍ണയിക്കാന്‍ ഫെഡറല്‍ ഫിനാന്‍സ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നതായി സമാ ടിവി റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26