ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ച് ഉയരുന്നു. ഇന്ന് ഇസ്രയേല്‍ ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാല് ശതമാനമാണ് ഉയര്‍ന്നത്.
ഇതോടെ ലോക രാജ്യങ്ങളില്‍ എണ്ണവില വീണ്ടും ഉയരുമെന്ന് ഉറപ്പായി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി.
എണ്ണവില ഒരുപരിധിയില്‍ താഴെ പോകുന്നത് തടയാന്‍ പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിനിടെയാണ് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ എണ്ണയ്ക്കായി ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍. അവിടെ ഉണ്ടാകുന്ന ചെറിയ വില ചാഞ്ചാട്ടം വരെ ഇന്ത്യ വിപണിയെ ബാധിക്കും.
ഇന്ന് ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളില്‍ വ്യോമഗതാഗതം നിര്‍ത്തി വച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു ഇസ്രയേല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26