'വായില്‍ തുണി തിരുകി, മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി'; നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്

 'വായില്‍ തുണി തിരുകി, മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി'; നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകി. പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും യുവതിയുടെ അമ്മ വാതിലില്‍ മുട്ടിയതോടെ മൃതദേഹം കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ആ സമയം തന്നെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എട്ട് മാസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം താന്‍ മനസിലാക്കുന്നതെന്നും ആ ഘട്ടത്തില്‍ ആണ്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി യുവാവുമായി യാതൊരു തരത്തിലുള്ള ബന്ധവും യുവതിക്ക് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കുഞ്ഞ് ജനിക്കുമ്പോള്‍ ഒഴിവാക്കേണ്ടതിനുള്ള മുന്‍കരുതലും യുവതി സ്വീകരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ മൊഴി ഇന്ന് വിശദമായി രേഖപ്പെടുത്തും. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയും നര്‍ത്തകനുമായ ആണ്‍ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവവുമായി യുവാവിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവാവുമായി സൗഹൃദം മാത്രമായിരുന്നു എന്ന് യുവതി പറയുന്നു. എന്നാല്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പൊലീസിന് ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യുവതി പീഡന പരാതി നല്‍കിയിട്ടില്ല. പരാതി ലഭിക്കാതെ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസും വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.