ചോദിച്ചത് അയോധ്യ, ബിജെപി നല്‍കിയത് യാത്രയയപ്പ്; യോഗിയെ ഗോരഖ്പുരില്‍ മത്സരിക്കാന്‍ നിയോഗിച്ചതിനെ പരിഹസിച്ച് അഖിലേഷ്

ചോദിച്ചത് അയോധ്യ, ബിജെപി നല്‍കിയത് യാത്രയയപ്പ്; യോഗിയെ ഗോരഖ്പുരില്‍ മത്സരിക്കാന്‍ നിയോഗിച്ചതിനെ പരിഹസിച്ച് അഖിലേഷ്

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്പുര്‍ അര്‍ബനില്‍ മത്സരിക്കാന്‍ നിയോഗിച്ച പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അയോധ്യയില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുകയും അതനുസരിച്ചു ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു യോഗി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നല്‍കിയ യാത്രയയപ്പ് ആണ് ഗോരഖ്പുര്‍ അര്‍ബനിലെ സീറ്റെന്നായിരുന്നു പരിഹാസം. ബിജൈപി ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് ഗോരഖ്പുര്‍ അര്‍ബനില്‍ മത്സരിക്കാന്‍ യോഗി ആദിത്യനാഥ് സമ്മതം മൂളിയത്.

നേരത്തെ ബിജെപി പറഞ്ഞത് അദ്ദേഹം അയോധ്യയില്‍ മത്സരിക്കും മഥുരയില്‍ മത്സരിക്കും പ്രയാഗ്‌രാജില്‍ മത്സരിക്കും എന്നൊക്കെയാണ്. നോക്കു, മുഖ്യമന്ത്രിയെ ബിജെപി ഇപ്പോഴേ ഗോരഖ്പുരിലേക്ക് അയച്ചു. ദളിതരും പിന്നോക്കക്കാരും ബിജെപിയുടെ പൊയ്മുഖം തിരിച്ചറിഞ്ഞു. യോഗി ആദിത്യനാഥിനേക്കാള്‍ മനോഹരമായി നുണ പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിടുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള പട്ടികയ്‌ക്കൊപ്പം ആറാം ഘട്ടത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്പുര്‍ അര്‍ബനിലേയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് യുപിയിലെ ഇപ്പോഴത്തെ ചര്‍ച്ചകളുടെ ഗതി മാറ്റാനാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതര പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) ബിജെപിയില്‍ നിന്ന് അകലുന്നുവെന്ന പ്രതീതി മാറ്റാനായിരുന്നു ആദിത്യനാഥ് ഗോരഖ്പുര്‍ അര്‍ബനിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാതുവിലും മത്സരിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചത്. ഗോരഖ്പുര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് അഞ്ച് തവണ ലോക്‌സഭയിലെത്തിയ യോഗി ഇതാദ്യമായാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്.

യോഗിയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ''ഇനി ഗോരഖ്പുര്‍ അര്‍ബനില്‍ തന്നെ താമസിച്ചോളൂ. അവിടെ നിന്ന് ഇവിടേക്കു വരേണ്ട കാര്യം ഇനിയുണ്ടാകില്ലെന്ന്''അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. അയോധ്യയാണ് യോഗിയുടെ മണ്ഡലമെങ്കില്‍ ഹിന്ദുത്വ അജന്‍ഡയ്ക്ക് ഊന്നലും ഹൈന്ദവ വോട്ടുകളുടെ ഏകോപനവും നടക്കുമെന്ന ചര്‍ച്ചകളും സജീവമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.