ലൈബീരിയയില്‍ ക്രൈസ്‌തവ പ്രാർഥനാലയത്തില്‍ ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 29 മരണം

ലൈബീരിയയില്‍ ക്രൈസ്‌തവ പ്രാർഥനാലയത്തില്‍  ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 29 മരണം

മണ്‍റോവിയ: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മണ്‍റോവിയയിലെ ക്രൈസ്തവ പ്രാര്‍ഥനാ കേന്ദ്രത്തിലുണ്ടായ കത്തി ആക്രമണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 കുട്ടികളും ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. തലസ്ഥാനത്തിനു സമീപമുള്ള തീരപ്രദേശമായ ന്യൂ ക്രു ടൗണില്‍ ബുധനാഴ്ച രാത്രി നടന്ന ആരാധനക്കിടെയാണ് സംഭവം.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും രാജ്യത്തെ സംബന്ധിച്ച് വ്യാഴാഴ്ച ദുഃഖകരമായ ദിവസമാണെന്നും ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ മന്ത്രി പറഞ്ഞു. സംഭവസമയത്ത് നൂറുകണക്കിന് വിശ്വാസികളാണ് സ്ഥലത്തുണ്ടായിരുന്നത്.

കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ സായുധരായ ഒരു സംഘം വിശ്വാസികളെ ഓടിച്ചതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായതെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രദേശവാസിയായ എക്‌സോഡസ് മോറിയാസ് റോയിട്ടേഴ്സിനോട് പറഞ്ഞു. കത്തികളുമായെത്തിയ ഒരു സംഘം അക്രമികള്‍ ജനക്കൂട്ടത്തിനു നേരെ വരുന്നത് കണ്ടു. രക്ഷപ്പെടാനുള്ള ഓടുന്നതിനിടയില്‍ ചിലര്‍ വീണു, മറ്റുള്ളവര്‍ അവരുടെ മുകളിലൂടെ ഓടി-മോറിയാസ് കൂട്ടിച്ചേര്‍ത്തു.

സോഗോസ് എന്നറിയപ്പെടുന്ന ലൈബീരിയന്‍ തെരുവ് സംഘങ്ങള്‍ സാധാരണയായി വെട്ടുകത്തികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കവര്‍ച്ച നടത്തുക മണ്‍റോവിയയില്‍ പതിവാണ്. സംഭവത്തിന്റെ കാരണം എന്താണെന്ന് വിശദീകരിക്കാന്‍ പോലീസ് വക്താവ് മോസസ് കാര്‍ട്ടര്‍ വിസമ്മതിച്ചു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വീ വ്യാഴാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കുകയും മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.