ഓസ്‌കാര്‍ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി മരക്കാറും ജയ് ഭീമും

ഓസ്‌കാര്‍ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി മരക്കാറും ജയ് ഭീമും

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമ 'ജയ് ഭീം'മും 2019ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയും 94-ാമത് ഓസ്‌കാര്‍ അക്കാഡമി അവാര്‍ഡിന്റെ മത്സര പട്ടികയില്‍ ഇടം നേടി. ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് ഈ രണ്ട് സിനിമകള്‍ മാത്രമാണ്.

ഇന്നലെ അക്കാഡമി അവാര്‍ഡ്‌സ് ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് ഇത് അറിയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 276 സിനിമകളാണ് നോമിനേഷന്‍ നേടുന്നതിനുള്ള പട്ടികയില്‍ ഇക്കുറി ഉള്‍പ്പെട്ടിട്ടുള്ളത്.

1993ല്‍ തമിഴ് നാട്ടില്‍ നടന്ന യാഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത സിനിമയാണ് ജയ് ഭീം. ഇരുള വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില്‍ അറസ്റ്റിലാവുന്നതും അയാള്‍ക്ക് നേരെയുള്ള പൊലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ അയാളുടെ ഭാര്യ സെന്‍കെനി നടത്തുന്ന നിയമയുദ്ധവുമാണ് സിനിമയുടെ പ്രമേയം. സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേല്‍ ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ ദിവസം ഓസ്‌കറിന്റെ യുട്യൂബ് ചാനലിലും ഇടം നേടിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലും ജയ് ഭീമിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന ലേബലോടെയാണ് പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. ചരിത്ര പ്രാധാന്യമുള്ള കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറഞ്ഞ സിനിമയ്ക്ക് 2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. മോഹന്‍ലാലിന് പുറമെ പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, നെടുമുടി വേണു, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.