'സൗകര്യമുണ്ടെങ്കില്‍ സ്വീകരിക്കും, ഇല്ലെങ്കില്‍ തള്ളും'; കോടികള്‍ മുടക്കി പിന്നെന്തിന് ലോകായുക്തയെന്ന് ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍

'സൗകര്യമുണ്ടെങ്കില്‍ സ്വീകരിക്കും, ഇല്ലെങ്കില്‍ തള്ളും'; കോടികള്‍ മുടക്കി പിന്നെന്തിന് ലോകായുക്തയെന്ന് ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുള്ള ഓര്‍ഡിനന്‍സിനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍. കോടികള്‍ ചെലവിട്ട് പിന്നെന്തിനാണ് ഈ സംവിധാനമെന്ന് മുന്‍ ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ ചോദിച്ചു. സൗകര്യമുണ്ടെങ്കില്‍ സ്വീകരിക്കും, ഇല്ലെങ്കില്‍ തള്ളും എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നിയമവിദഗ്ധരും രംഗത്തെത്തിയിരിക്കുന്നത്.

കെ.ടി ജലീലിന്റെ രാജിക്ക് ഇടയാക്കിയത് ലോകായുക്തയുടെ അധികാരമാണ്. ലോകായുക്ത ശക്തിപ്പെടുത്താന്‍ താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും അവഗണിച്ചു. അധികാരമില്ലെങ്കില്‍ ലോകായുക്ത പിരിച്ചുവിടണമെന്നും ജസ്റ്റിസ് ബാലചന്ദ്രന്‍ പറഞ്ഞു. നിലവില്‍ കൃത്യമായ അന്വേഷണം നടത്തി ഒരാള്‍ അയോഗ്യനാണെന്നു ലോകായുക്ത ഉത്തരവിട്ടാല്‍ അയാള്‍ തല്‍സ്ഥാനം രാജിവയ്ക്കേണ്ടിവരും. ഇപ്പോള്‍ ഒരു വിഷയം ഉണ്ടായതും അതുതന്നെയാണല്ലോ. ആ പ്രശ്നം ഉണ്ടായതിനു ശേഷമായിരിക്കാം ആ അധികാരം പോലും എടുത്തുകളയാന്‍ വേണ്ടിയുള്ള ഈ ഭേദഗതിയെന്നും ജസ്റ്റിസ് വ്യക്തമാക്കി.

പുതിയ ഓര്‍ഡിനന്‍സ് വന്നാല്‍, ലോകായുക്ത നല്‍കുന്ന ഉത്തരവ് സ്വീകരിക്കാനോ തള്ളാനോ സര്‍ക്കാരിന് കഴിയും. നിങ്ങള്‍ എന്ത് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്താലും ഞങ്ങള്‍ക്കു തോന്നുന്നതു പോലെ ഞങ്ങള്‍ ചെയ്യും എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണിതെന്നും ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.