കോവിഡ് മൂന്നാം തരംഗം: തീവ്രവ്യാപനം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ

കോവിഡ് മൂന്നാം തരംഗം: തീവ്രവ്യാപനം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹ് വ്യക്തമാക്കുന്നു. ഒരാഴ്ച കൂടി കോവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ കൂടുതല്‍ കാണപ്പെടുന്നത് ഒമിക്രോണ്‍ ആണ്. ഒമിക്രോണിന് പകരം ഡെല്‍റ്റാ വേരിയന്റാണ് ഇത്തരത്തില്‍ പടര്‍ന്ന് പിടിച്ചിരുന്നതെങ്കില്‍ മരണസംഖ്യയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഇതിലും കൂടുതലായിരുന്നേനെയെന്ന് ഡോ.സുല്‍ഫി പറഞ്ഞു. ടെസ്റ്റിലൂടെ മാത്രമേ കോവിഡിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താന്‍ സാധിക്കൂ. രാജ്യത്ത് തന്നെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്ന സംവിധാനങ്ങള്‍ കുറവാണ്. രാജ്യം ആ മേഖലയില്‍ കൂടി വികസിക്കണമെന്ന് സുല്‍ഫി നൂഹ് വ്യക്തമാക്കി.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം ചേരും. സംസ്ഥാനങ്ങളിലെ കോവിഡ് ഒമിക്രോണ്‍ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. കോവിഡ് വാക്സിനേഷന്‍ പുരോഗതി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.