അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: കേന്ദ്ര ബഡ്ജറ്റ് ജനപ്രിയമായേക്കും: ആദായ നികുതി ഇളവിന് സാധ്യത

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ്: കേന്ദ്ര ബഡ്ജറ്റ് ജനപ്രിയമായേക്കും: ആദായ നികുതി ഇളവിന് സാധ്യത

കൊച്ചി: ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കാന്‍ സാദ്ധ്യത. കോവിഡിലെ സാമ്പത്തിക ഞെരുക്കം, നാണയപ്പെരുപ്പം, തളരുന്ന ഉപഭോക്തൃ വിപണി എന്നിവ പരിഗണിച്ചാണിത്. കോവിഡില്‍ പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയതും അനുകൂല ഘടകമാണ്. രാജ്യത്ത് കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇതുള്‍പ്പെടെ ചില ആനുകൂല്യങ്ങളും ഇളവുകളും ഇടം പിടിച്ചേക്കും. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാധ്യത.

അടിസ്ഥാന ഇളവ്

ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന, രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ബാധ്യതയില്ല. സെക്ഷന്‍ 87എ പ്രകാരമുള്ള 100 ശതമാനം റിബേറ്റും കണക്കാക്കിയാല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരും നികുതി അടയ്‌ക്കേണ്ട. അടിസ്ഥാന ഇളവ് 2016-17ലാണ് രണ്ടു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷമാക്കിയത്. ഇക്കുറി 2.75 ലക്ഷമോ മൂന്നു ലക്ഷമോ ആക്കിയേക്കും. ലൈഫ് ഇന്‍ഷ്വറന്‍സ്, പ്രോവിഡന്റ് ഫണ്ട്, എഫ്.ഡി, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ബാധകമായ വരുമാനത്തില്‍ നേടാവുന്ന നികുതിയിളവിന്റെ പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കിയേക്കും.

ഭവനവായ്പ

ഭവനവായ്പയുടെ പലിശബാദ്ധ്യത, ആദായനികുതി ബാധകമായ വരുമാനത്തില്‍ നിന്ന് കുറയ്ക്കാവുന്നതിന്റെ പരിധി രണ്ടര ലക്ഷമാക്കിയേക്കും. നിലവില്‍ രണ്ടു ലക്ഷം. ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ നിക്ഷേപിക്കുന്നതിലൂടെ 25,000 രൂപ വരെ ഇളവുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ. ഈ ആനുകൂല്യവും നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നതിലൂടെ 50,000 രൂപ വരെയുള്ള ഇളവിന്റെ പരിധിയും ഉയര്‍ത്തിയേക്കാം.

ആദായ നികുതി സ്‌ളാബുകള്‍

ആദായനികുതി സ്‌ളാബുകളുടെ ഘടനയില്‍ ചെറിയ മാറ്റത്തിന് സാദ്ധ്യത. നിലവിലെ സ്‌ളാബ് പ്രകാരം 10 ലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതി. ഇത് 15 ലക്ഷം രൂപ വരെ 20 ശതമാനമാക്കിയേക്കും. 15 ലക്ഷത്തിനുമേല്‍ 30 ശതമാനവും. വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കിയേക്കും.

കോര്‍പ്പറേറ്റ് നികുതി 2019നു ശേഷം രജിസ്ട്രേഷനെടുത്തതും 2023നകം പ്രവര്‍ത്തനമാരംഭിക്കുന്നതുമായ മാനുഫാക്ചറിംഗ് കമ്പനികള്‍ക്ക് 15 ശതമാനമാണ് നികുതി. ഇത് 2021 മുതല്‍ രജിസ്ട്രേഷനുള്ളതും 2025നകം പ്രവര്‍ത്തനം ആരംഭിക്കുന്നതുമായ കമ്പനികള്‍ക്കും ബാധകമാക്കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.