ഓസ്‌ട്രേലിയയുടെ രാജ്യാന്തര അതിര്‍ത്തികള്‍ 21-ന് തുറക്കും; അവസാനിക്കുന്നത് രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്

ഓസ്‌ട്രേലിയയുടെ രാജ്യാന്തര അതിര്‍ത്തികള്‍ 21-ന് തുറക്കും; അവസാനിക്കുന്നത് രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്

D അതിര്‍ത്തികള്‍ തുറക്കുന്നത് രണ്ടു വര്‍ഷത്തിനു ശേഷം

സിഡ്‌നി: രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കായി ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ ഫെബ്രുവരി 21 മുതല്‍ തുറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാ വിസ ഉടമകളെയും 21 മുതല്‍ സ്വീകരിക്കുമെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. 2020 മാര്‍ച്ചിലാണ് ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ അടച്ചത്.

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമാണ് രാജ്യത്തേക്കു പ്രവേശനം അനുവദിക്കുന്നത്. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്വാറന്റീന്‍ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തുടരും. ഇക്കാര്യത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും.

'ഫെബ്രുവരി 21 മുതല്‍ സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ച എല്ലാ വിസ ഉടമകളെയും ഓസ്ട്രേലിയയിലേക്കു സ്വാഗതം ചെയ്യും. വിനോദസഞ്ചാരികള്‍, ബിസിനസ് യാത്രക്കാര്‍, മറ്റ് വിസ ഉടമകള്‍ എന്നിവര്‍ക്ക് രാജ്യത്തേക്കു പ്രവേശനമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവര്‍, മെഡിക്കല്‍ ഇളവ് ലഭിച്ചതിന്റെ കൃത്യമായ തെളിവുകള്‍ ഹാജരാക്കണം. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ സ്വന്തം പൗരന്മാരെയും സ്ഥിര താമസക്കാരെയും രാജ്യാന്തര വിദ്യാര്‍ഥികളെയും തൊഴിലാളികളെയും മാത്രം നിയന്ത്രണങ്ങള്‍ക്കു വിധേയമായി രാജ്യത്തേക്കു വരാന്‍ അനുവദിച്ചിരുന്നു. ഇങ്ങനെ ഏകദേശം 300,000 പേരാണ് ഓസ്ട്രേലിയയില്‍ എത്തി കുടുംബാംഗങ്ങളുമായി ചേര്‍ന്നത്.

ഈസ്റ്ററിന് മുന്‍പായി അന്താരാഷ്ട്ര അതിര്‍ത്തികള്‍ പൂര്‍ണമായും തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരിയില്‍ മോറിസണ്‍ പറഞ്ഞിരുന്നു.

രാജ്യത്ത് 16 വയസിന് മുകളിലുള്ള യോഗ്യരായ ജനസംഖ്യയുടെ 95 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. കൂടാതെ ഒമ്പത് ദശലക്ഷം പേര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചു കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.