ബ്രിട്ടനിലെ ആംഗ്ലിക്കന്‍ രൂപതയുടെ മുന്‍ മെത്രാന്‍ പീറ്റര്‍ ഫോര്‍സ്റ്റര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

ബ്രിട്ടനിലെ ആംഗ്ലിക്കന്‍ രൂപതയുടെ മുന്‍ മെത്രാന്‍ പീറ്റര്‍ ഫോര്‍സ്റ്റര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ചെസ്റ്ററിലുളള ആംഗ്ലിക്കന്‍ രൂപതയുടെ മുന്‍ മെത്രാന്‍ പീറ്റര്‍ ഫോര്‍സ്റ്റര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'ചര്‍ച്ച് ടൈംസ്' എന്ന സ്വതന്ത്ര ആംഗ്ലിക്കന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 22 വര്‍ഷത്തോളം ചെസ്റ്റര്‍ രൂപതയെ നയിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച ആംഗ്ലിക്കന്‍ മെത്രാനാണ്. രണ്ടു വര്‍ഷം മുന്‍പുവരെ സ്ഥിരമായി പീറ്റര്‍ ഫോര്‍സ്റ്റര്‍ 'ചര്‍ച്ച് ടൈംസി'ന് വേണ്ടി എഴുതിയിരുന്നു.

273 ഇടവകകളാണ് രൂപതയുടെ കീഴില്‍ ഉണ്ടായിരുന്നത്. 2019 സെപ്റ്റംബറില്‍ 69-ാം വയസില്‍ മെത്രാന്‍ സ്ഥാനം രാജിവെച്ചതിനു ശേഷം ഭാര്യയോടൊപ്പം പീറ്റര്‍ ഫോര്‍സ്റ്റര്‍ സ്‌കോട്ട്ലന്‍ഡിലേക്കു താമസം മാറ്റി. കഴിഞ്ഞവര്‍ഷം അവസാനമാണ് സ്‌കോട്ട്‌ലന്‍ഡിലെ കത്തോലിക്ക സഭ അദ്ദേഹത്തെ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കത്തോലിക്ക സഭയിലേക്കു കഴിഞ്ഞ വര്‍ഷം കടന്നു വന്ന മൂന്നാമത്തെ ആംഗ്ലിക്കന്‍ മെത്രാനാണ് പീറ്റര്‍ ഫോര്‍സ്റ്റര്‍.

റോച്ചസ്റ്റര്‍ രൂപതയുടെ മുന്‍ മെത്രാന്‍ മൈക്കിള്‍ നാസര്‍ അലി സെപ്റ്റംബറില്‍ കത്തോലിക്കാ സഭയിലേക്കു കടന്നുവന്നിരുന്നു. ഒക്ടോബര്‍ മുപ്പതിന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. കൂടാതെ എപ്‌സ്ഫ്‌ലീറ്റ് രൂപതയുടെ അധ്യക്ഷന്‍ ജോനാഥന്‍ ഗുഡ്ഓള്‍ കത്തോലിക്ക സഭയിലേക്കു വരാന്‍ സെപ്റ്റംബറില്‍ രാജിവെച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

റോച്ചസ്റ്ററിലെ മുന്‍ ബിഷപ്പ് ഡോ. മൈക്കല്‍ നസീര്‍ അലി സെപ്റ്റംബറില്‍ ഓര്‍ഡിനേറിയേറ്റ് ഓഫ് വാല്‍സിംഗ്ഹാമില്‍ ചേര്‍ന്നതിന് ശേഷം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഇവാഞ്ചലിക്കല്‍ വിഭാഗത്തില്‍നിന്ന് വിശ്വാസം സ്വീകരിക്കുന്ന രണ്ടാമത്തെ ബിഷപ്പ് കൂടിയാണ് അദ്ദേഹം.

ഇംഗ്ലീഷ് ആംഗ്ലിക്കന്‍ - റോമന്‍ കാത്തലിക്ക് കമ്മറ്റി അംഗം കൂടിയായിരുന്നു പീറ്റര്‍ ഫോര്‍സ്റ്റര്‍. ആംഗ്ലിക്കന്‍ സഭ സ്ത്രീകളെ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് മറ്റു സഭകളുമായുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

2013-ല്‍ സ്വവര്‍ഗ വിവാഹം ഇംഗ്ലണ്ടിലും വെയില്‍സിലും നിയമവിധേയമാക്കാനുളള ബില്ലിന്മേലുള്ള ചര്‍ച്ചനടന്നപ്പോള്‍ ആംഗ്ലിക്കന്‍ സഭയുടെ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു.

കത്തോലിക്ക സഭയില്‍നിന്ന് പതിനാറാം നൂറ്റാണ്ടില്‍ വേര്‍പെട്ടുപോയ ആംഗ്ലിക്കന്‍ സഭയുടെ നേതൃത്വം ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയിലാണ് ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.