സര്‍ക്കാരിനെതിരെ കണ്ണുരുട്ടി വീണ്ടും ഗവര്‍ണര്‍: സ്റ്റാഫ് നിയമനത്തില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്; രാജ്ഭവനെ ആരും നിയന്ത്രിക്കേണ്ടെന്നും മുന്നറിയിപ്പ്

സര്‍ക്കാരിനെതിരെ കണ്ണുരുട്ടി വീണ്ടും ഗവര്‍ണര്‍: സ്റ്റാഫ് നിയമനത്തില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്; രാജ്ഭവനെ ആരും നിയന്ത്രിക്കേണ്ടെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമന രീതിയെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്ത് വന്നത്. മന്ത്രിമാര്‍ക്ക് ഇരുപതിലധികം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇതുവഴി പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്.

പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പോലും 11 പേരാണ് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണ്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവനെ ആരും നിയന്ത്രിക്കാന്‍ വരേണ്ടതില്ലെന്നും സര്‍ക്കാരിന് അതിന് അവകാശമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് ഉത്തരം പറയേണ്ടത് രാഷ്ട്രപതിയോട് മാത്രമാണ്. ജ്യോതിലാലിനെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗവര്‍ണറെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍മന്ത്രി എ.കെ ബാലനെയും ഗവര്‍ണര്‍ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ബാലന്‍ ബാലിശമായി സംസാരിക്കരുതെന്നും പേരിലെ ബാലന്‍ വളരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്ന് പറഞ്ഞാണ് വി.ഡി സതീശനെ ഗവര്‍ണര്‍ വിമര്‍ശിച്ചത്.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.