മൃതദേഹാവശിഷ്ടങ്ങള്‍ മുതൽ ബാൻഡേജുകൾ വരെ; ബ്രിട്ടനിൽനിന്ന് കപ്പലിലെത്തിയ 3000 ടൺ മാലിന്യം ശ്രീലങ്ക തിരിച്ചയച്ചു

മൃതദേഹാവശിഷ്ടങ്ങള്‍ മുതൽ ബാൻഡേജുകൾ വരെ; ബ്രിട്ടനിൽനിന്ന് കപ്പലിലെത്തിയ 3000 ടൺ മാലിന്യം ശ്രീലങ്ക തിരിച്ചയച്ചു

കൊളംബോ: ബ്രിട്ടനില്‍നിന്ന് കപ്പലില്‍ കയറ്റി അയച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിനു മാലിന്യങ്ങള്‍ ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്റ്റംബര്‍ മുതല്‍ 2019 വരെ ശ്രീലങ്കന്‍ തുറമുഖത്തെത്തിയ 3,000 ടണ്ണോളം വരുന്ന മാലിന്യങ്ങളില്‍ 45 കണ്ടെയ്നര്‍ മാലിന്യമാണ് തിങ്കളാഴ്ച തിരികെ അയച്ചത്.

അപകടകരമായ മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതു സംബന്ധിച്ച രാജ്യാന്തര നിയമങ്ങള്‍ക്കു വിരുദ്ധമാണ് ബ്രിട്ടന്റെ പ്രവൃത്തി. ആശുപത്രി അവശിഷ്ടങ്ങള്‍ അടക്കം ആകെ 265 കണ്ടെയ്നറുകളിലാണ് മാലിന്യം ശ്രീലങ്കയില്‍ എത്തിയത്.

21 കണ്ടെയ്നര്‍ മാലിന്യം 2020 സെപ്റ്റംബറില്‍ ശ്രീലങ്ക യു.കെയിലേക്ക് കയറ്റി അയച്ചിരുന്നു. അവശേഷിച്ച 45 കണ്ടെയ്നര്‍ മാലിന്യമാണ് തിങ്കളാഴ്ച കയറ്റി അയച്ചത്. നിയമപ്രകാരം ഉപയോഗശൂന്യമായ മെത്തകളും കാര്‍പെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്നറുകളില്‍ ഉണ്ടാകേണ്ടതെങ്കിലും ആശുപത്രി മാലിന്യങ്ങളും മോര്‍ച്ചറിയില്‍ നിന്നുള്ള ശരീരഭാഗങ്ങളും ബാന്‍ഡേജുകളും അടക്കമുള്ളവ അന്വേഷണത്തില്‍ കണ്ടെത്തി.

കണ്ടെയ്നറുകള്‍ തണുപ്പിച്ചിട്ടില്ലാത്തതിനാല്‍ ശരീരഭാഗങ്ങളില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതായും അധികൃതര്‍ പറഞ്ഞു.

2017-18 വര്‍ഷങ്ങളില്‍ 180 ടണ്ണോളം മാലിന്യങ്ങള്‍ ഇന്ത്യയിലേക്കും ദുബായിലേക്കും തിരിച്ചു വിട്ടിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ശ്രീലങ്ക, ഇന്തോനീഷ്യ എന്നിവയ്ക്കു പുറമേ നിരവധി ഏഷ്യന്‍ രാജ്യങ്ങളാണ് സമ്പന്ന രാജ്യങ്ങളില്‍നിന്ന് അനധികൃതമായി കയറ്റി അയയ്ക്കുന്ന മാലിന്യങ്ങള്‍ തിരികെ വിട്ടത്. 2020-ല്‍ മലേഷ്യയും 42 കണ്ടെയ്നര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റി അയച്ചിരുന്നു. അനധികൃതമായി മാലിന്യങ്ങള്‍ കയറ്റി അയച്ചതിന് നിയമനടപടികളുമായി മുന്നാട്ടു പോകാനുള്ള ശ്രമങ്ങളും ശ്രീലങ്ക ആരംഭിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു കസ്റ്റംസ് മോധാവി വിജിത രവിപ്രിയ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.