ബോംബിംഗില്‍ കീവ് കിടിലം കൊള്ളവേ സന്തോഷ വാര്‍ത്തയും: ഭൂഗര്‍ഭ മെട്രോയില്‍ സുഖപ്രസവം;കുരുന്നു താരകമായി 'മിയ'

ബോംബിംഗില്‍ കീവ് കിടിലം കൊള്ളവേ സന്തോഷ വാര്‍ത്തയും: ഭൂഗര്‍ഭ മെട്രോയില്‍ സുഖപ്രസവം;കുരുന്നു താരകമായി 'മിയ'

കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ കനത്ത ആക്രമണം തുടരവേ എങ്ങും അശാന്തിയുടെയും ആശങ്കയുടെയും ദയനീയരംഗങ്ങളാണെങ്കിലും ഭൂഗര്‍ഭ മെട്രോയില്‍ ഒരു യുവതി കുഞ്ഞിനു ജന്‍മം നല്‍കിയ സുവാര്‍ത്തയും. അശാന്തിപടരുന്ന കീവില്‍ മെട്രോ ട്രെയിനില്‍ പിറന്ന കുഞ്ഞു 'മിയ' പ്രതീക്ഷയുടെ പ്രതീകമാകുകയാണ്.

മിയ ജനിച്ച് നിമിഷങ്ങള്‍ക്കകം എടുത്ത ഹൃദയസ്പര്‍ശിയായ ഫോട്ടോകള്‍ ഉക്രേനിയന്‍ രാഷ്ട്രീയക്കാരിയായ ഹന്ന ഹോപ്കോ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഡെമോക്രസി ഇന്‍ ആക്ഷന്‍ കോണ്‍ഫറന്‍സിന്റെ ചെയര്‍വുമണ്‍ ആയ ഹോപ്കോ ഇങ്ങനെ വിശദീകരിച്ചു: 'ഇന്ന് രാത്രി സമ്മര്‍ദ്ദകരമായ അന്തരീക്ഷത്തിലാണ് മിയ ജനിച്ചത്; കീവ് ബോംബിംഗില്‍ വിറയ്ക്കുമ്പോള്‍. ഈ വെല്ലുവിളി നിറഞ്ഞ പ്രസവത്തിനു ശേഷം 23 കാരിയായ അമ്മ സന്തോഷവതിയാണ്.പുടിന്‍ ഉക്രേനിയക്കാരെ കൊല്ലുമ്പോള്‍ റഷ്യയിലെയും ബെലാറസിലെയും അമ്മമാര്‍ അറിയണം, ഞങ്ങള്‍ ജീവനും മനുഷ്യത്വവും സംരക്ഷിക്കുന്നു!'

റോക്കറ്റ് ആക്രമണങ്ങളില്‍ വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു വീഴുകയാണ് കീവില്‍.കീവ് ലക്ഷ്യമിട്ട് ആക്രമണം കനക്കുമ്പോള്‍ ഉക്രെയ്നില്‍ നിന്ന് കൂട്ട പലായനം തുടരുകയാണ്. സൈനിക വാഹനങ്ങളെ മറികടന്ന് പലായനം ചെയ്യുന്നു അഭയാര്‍ത്ഥികള്‍. രണ്ടു ദിവസത്തിനകം ഉക്രെയ്ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പലായനം ചെയ്തത് ഒരു ലക്ഷത്തിലേറെ പേരാണ്. രാജ്യാതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളുടെ നീണ്ട ക്യൂ കാണാം. പോളണ്ട്, മോള്‍ഡോവ, റൊമാനിയ, ഹങ്കറി, സ്ലോവാക്യ അതിര്‍ത്തികളിലേക്ക് ആയിരങ്ങള്‍ പലായനം ചെയ്തതായാണ് വിവരം. 44 ദശലക്ഷം ജനതയുളള ഉക്രെയ്നില്‍ നിന്ന് അഞ്ചു ദശലക്ഷത്തോളം ജനങ്ങള്‍ പലായനം നടത്തിയതായാണ് സൂചന.

ഇന്നത്തെ ദിനം നിര്‍ണായകമാണെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഉക്രെയ്നിനോട് കീഴടങ്ങാന്‍ പുടിന്‍ ആവശ്യപ്പെടുന്നു. കീഴടങ്ങില്ലെന്ന് വൊളോഡിമിര്‍ സെലന്‍സ്‌കി കൊമ്പുകോര്‍ക്കുമ്പോള്‍ കീവ് ദുരന്തമുഖത്താണ്. ദയനീയ മുഖങ്ങളാണ് എങ്ങും. എവിടേക്ക് പോകും എങ്ങനെ ജീവിക്കും എന്നൊന്നും ഒരു നിശ്ചയവുമില്ല. പലായനത്തിന് കഴിയാത്തവര്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ സംവിധാനത്തെ ആശ്രയിക്കുകയാണ്.മെട്രോ ട്രെയിനുകള്‍ താമസസ്ഥലമാക്കിയിരിക്കുകയാണ് കീവ് ജനത. കൂടുതല്‍ മെട്രോ ട്രെയിനുകള്‍ താമസത്തിനായി തുറന്നുകൊടുത്തു. ട്രെലഗ്രാം വഴിയാണ് പുറംലോകവുമായി ആശയവിനിമയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.