മോസ്‌കോ: റഷ്യയുടെ ആണവ പ്രതിരോധ സേനയോട് സജ്ജമാവാന്‍ നിര്‍ദ്ദേശിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. സേനയുടെ തലവന്‍മാര്‍ക്കാണ് പുടിന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഉക്രെയ്നില്‍ യുദ്ധം കനത്ത രക്തച്ചൊരിച്ചിലും നാശനഷ്ടങ്ങളുമായി നാലാം ദിവസം പിന്നിടുമ്പോള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 
അതിന് പിന്നാലെയാണ് പുടിന്‍ ആണവായുധ ഭീഷണിയുമായി രംഗത്തെത്തിയത്.അതേസമയം, ഫ്രാന്‍സും ബ്രിട്ടനും ഉക്രെയ്ന്‍ അധിനിവേശത്തെച്ചൊല്ലി റഷ്യക്കെതിരെ നിലപാട് വീണ്ടും കടുപ്പിക്കുന്ന സാഹചര്യത്തലുള്ള തന്ത്രമാണ് ആണവ ഭീഷണിയുടെ രൂപത്തില്‍ പുറത്തെടുക്കുന്നതെന്ന് പല നിരീക്ഷകരും കരുതുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു, റഷ്യന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍ ആണവ പ്രതിരോധ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാറ്റോ പ്രകോപിപ്പിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും പുടിന്‍ പറയുന്നു.കൂടാതെ, പടിഞ്ഞാറന്‍ രാജ്യങ്ങളെ പുടിന്‍ രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് സൂചന. ബെലാറൂസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം ഉക്രെയ്ന്‍ അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇക്കാര്യം റഷ്യ ഇതിനോടകം സ്ഥിരീകരിക്കുകയും ചെയ്തു. ഉക്രെയ്ന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്കായി പുറപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ചര്‍ച്ചയ്ക്കു മുമ്പായി ഉക്രെയ്‌നു മേല്‍ അതീവ സമ്മര്‍ദ്ദം ചെലുത്തുക കൂടിയാകാം ആണവായുധ ഭീഷണി വഴി പുടിന്‍ ലക്ഷ്യമിടുന്നതെന്ന നിരീക്ഷണവും ഉയരുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.