പലചരക്ക്, പച്ചക്കറി വിലകൂടുന്നു; കുടുംബബജറ്റ് താളംതെറ്റും

പലചരക്ക്, പച്ചക്കറി വിലകൂടുന്നു; കുടുംബബജറ്റ് താളംതെറ്റും

കൊച്ചി: സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിച്ച് പലചരക്ക്-പച്ചക്കറി വില കൂടുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ അവശ്യസാധനങ്ങള്‍ക്ക് 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തി വയ്പും വിലക്കയറ്റത്തിനു കാരണമാകുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. അരി, പാചക എണ്ണകള്‍, മസാല ഉല്‍പന്നങ്ങള്‍, പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുകയാണ്. ഇടയ്ക്കു കുറഞ്ഞു നിന്നിരുന്ന പച്ചക്കറി വിലയിലും നേരിയ വര്‍ധനവുണ്ട്.

അരി കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് 240 ആയി വര്‍ധിച്ചു. പാചക എണ്ണകളുടെ വില 110 ല്‍ നിന്ന് 180 ലേയ്ക്കാണു കയറിയിരിക്കുന്നത്. 90 രൂപയുണ്ടായിരുന്ന മല്ലിവില 140 ലേക്ക് വര്‍ധിച്ചു. ജീരകത്തിന് 30 രൂപയും വെളുത്തുള്ളിക്ക് 40 രൂപയും ചെറിയ ഉള്ളിക്ക് 10 രൂപയും കൂടി. വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മത്സ്യവിലയില്‍ കാര്യമായ വര്‍ധനവില്ലെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില എട്ടുരൂപയെങ്കിലും വര്‍ധിക്കും. ഇതോടെ വിലവര്‍ധനവ് പിടിവിട്ടു പോകുമെന്ന് ഉറപ്പാണ്. ഇന്ധനവില കൂടുന്നത് ചരക്കുഗതാഗതത്തെ ബാധിക്കും. ഇത് വ്യാപക വിലക്കയറ്റത്തിന് കാരണമാകും. പൊതുവിപണിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.