വാര്‍ത്താ അവതരണത്തിനിടെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ നല്‍കാന്‍ നീക്കം

 വാര്‍ത്താ അവതരണത്തിനിടെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ നല്‍കാന്‍ നീക്കം


മോസ്‌കോ:ടെലിവിഷന്‍ വാര്‍ത്താ അവതരണത്തിനിടെ യുദ്ധവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകയെ അതിതീവ്ര ചോദ്യം ചെയ്യലിനു ശേഷം 30,000 റൂബിള്‍സ് പിഴ ഈടാക്കി തല്‍ക്കാലത്തേക്കു വിട്ടെങ്കിലും 15 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താന്‍ അണിയറയില്‍ നീക്കം മുറുകുന്നു. ചാനല്‍ വണ്‍ ടെലിവിഷനിലെ മരിന ഒവ്സിയാന്നിക്കോവയാണ് വാര്‍ത്ത വായിച്ചുകൊണ്ടിരിക്കെ അവതാരികയ്ക്ക് പിന്നില്‍ 'സ്റ്റോപ്പ് വാര്‍' എന്ന പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ട് ഭരണകൂടത്തെ വെല്ലുവിളിച്ചത്.

അസാധാരണ പ്രതിഷേധം ചര്‍ച്ചയായതിന് പിന്നാലെ ഒവ്സിയാന്നിക്കോവയെ കാണാതായതും കസ്റ്റഡിയിലെടുത്തതും വാര്‍ത്തയായിരുന്നു. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം റഷ്യയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 21000 രൂപയോളം വരുന്ന തുക പഴയായി വാങ്ങി മോസ്‌കോയിലെ ഒസ്താന്‍കിനോ ജില്ലാ കോടതി തല്‍ക്കാലത്തേക്ക് വിട്ടയച്ചത്.14 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. പ്രതിഷേധത്തിന് പിന്നിലെ ഇവരുടെ ഉദ്ദേശ്യമായിരുന്നു ചോദിച്ചറിയാന്‍ ശ്രമിച്ചത്.

ചാനലിലെ പ്രതിഷേധത്തിന്റെ പേരില്‍ പരമാവധി 10 ദിവസത്തെ ജയില്‍ശിക്ഷയാണ് ഒവ്സിയാന്നിക്കോവയ്ക്ക് ലഭിക്കുക. എന്നാല്‍ അതിന് മുന്‍പ് ഉക്രയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യയിലെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇവരുടേതായി പുറത്തുവന്നിരുന്നു. ഇതിലാണ് 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാദ്ധ്യതയുളളത്. സൈന്യത്തിന് നേരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് 15 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമായി അധിനിവേശം തുടങ്ങിയ ശേഷം പുടിന്‍ നിയമഭേദഗതി വരുത്തിയിരുന്നു. ഈ നിയമമാണ് ഒവ്സിയാന്നിക്കോവയ്ക്ക് വിനയാകുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.