കെ റെയില്‍: അലൈന്‍മെന്റില്‍ കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗം പിടിച്ചുവച്ചതില്‍ ദുരൂഹത

കെ റെയില്‍: അലൈന്‍മെന്റില്‍ കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗം പിടിച്ചുവച്ചതില്‍ ദുരൂഹത

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ 415 കിലോമീറ്റര്‍ ദൂരത്തിന്റെ അലൈന്‍മെന്റ് പുറത്തു വിടാത്തതില്‍ ദുരൂഹതയെന്ന് ആരോപണം. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ നല്‍കിയ ഡിപിആര്‍ രേഖയില്‍ 115 കിലോമീറ്റര്‍ ദൂരം കഴിഞ്ഞുള്ള അലൈന്‍മെന്റ് ഉണ്ടായിരുന്നില്ല. എംഎല്‍എ പരാതി നല്‍കി ഒന്നര മാസത്തിനു ശേഷമാണു പൂര്‍ണമായ അലൈന്‍മെന്റ് നല്‍കിയത്.

പദ്ധതിയുടെ ഡിപിആറും അലൈന്‍മെന്റും നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറിയത് ഗതാഗത വകുപ്പാണ്. 415 കിലോ മീറ്റര്‍ അലൈന്‍മെന്റ് രേഖ അവര്‍ നല്‍കിയിരുന്നില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഒരു സ്വകാര്യ മാധ്യമം വെളിപ്പെടുത്തി. അതേസമയം ഗതാഗത വകുപ്പിനു പൂര്‍ണ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള ഡിപിആറാണ് നല്‍കിയിരുന്നതെന്നാണ് കെ റെയില്‍ എംഡി നേരത്തേ വിശദീകരിച്ചത്.

അലൈന്‍മെന്റിന്റെ കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗം ഗതാഗത വകുപ്പില്‍ പിടിച്ചുവച്ചത് എന്തിനെന്നത് ദുരൂഹമായി തന്നെ ഇരിക്കുവാണ്. മധ്യകേരളത്തിന്റെ പല ഭാഗത്തും ആദ്യ അലൈന്‍മെന്റ് മാറിയതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഡിപിആര്‍ രഹസ്യ രേഖയാണെന്നും പുറത്തു വിടാനാകില്ലെന്നുമായിരുന്നു തുടക്കം മുതല്‍ സര്‍ക്കാരിന്റെയും കെ റെയിലിന്റെയും നിലപാട്.

കഴിഞ്ഞ ഒക്ടോബറില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി ഡിപിആര്‍ നല്‍കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും കൊടുത്തില്ല. ജനുവരിയില്‍ എംഎല്‍എ അവകാശ ലംഘന നോട്ടിസ് കൊടുത്തപ്പോഴാണ് ഡിപിആര്‍ നിയമസഭാ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മുതലുള്ള 115 കിലോ മീറ്ററിന്റെ അലൈന്‍മെന്റ് മാത്രമേയുള്ളൂവെന്നു മനസിലായപ്പോള്‍ വീണ്ടും പരാതി നല്‍കിയെങ്കിലും ഒന്നര മാസം കഴിഞ്ഞാണു പൂര്‍ണമായ അലൈന്‍മെന്റ് ലഭിച്ചത്.

അതേസമയം പൂര്‍ണമായ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഗതാഗത വകുപ്പിനു നല്‍കിയെന്നു കെ റെയില്‍ എംഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗതാഗത വകുപ്പില്‍ നിന്നു ഡിപിആര്‍ ലഭിച്ചപ്പോള്‍ അലൈന്‍മെന്റ് പൂര്‍ണമല്ലായിരുന്നെന്ന എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അത് നല്‍കിയതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.