ഇസ്രയേലില്‍ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു; അക്രമി പലസ്തീന്‍ പൗരന്‍

ഇസ്രയേലില്‍ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു; അക്രമി പലസ്തീന്‍ പൗരന്‍

ടെല്‍ അവീവ്: ഇസ്രയേലില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 26 വയസുള്ള പലസ്തീന്‍ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അക്രമിയെ സംഭവ സ്ഥലത്ത് പോലീസ് വെടിവെച്ചു കൊന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

ടെല്‍ അവീവിന് കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരമായ ബെനെ ബ്രാക്കിലാണ് ഭീകരാക്രമണം ഉണ്ടായത്. വണ്ടിയോടിച്ചെത്തിയ തോക്കുധാരി വഴിയാത്രക്കാര്‍ക്ക് നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ഓര്‍ത്തഡോക്സ് ജൂതപ്രദേശങ്ങളിലൊന്നാണ് ബെനെ ബ്രാക്ക്.

ഇസ്രയേല്‍ പൗരന്മാരായ പോലീസ് ഉദ്യോഗസ്ഥന്‍ അമീര്‍ ഖൗറി (32), യാക്കോവ് ശാലോം (36), അവിഷായ് യെഹെസ്‌കെല്‍ (29) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ വിദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. യാക്കോവ് ശാലോം യഹൂദ പുരോഹിതനായ റബ്ബി മെയര്‍ ഷാലോമിന്റെ മകനാണ്.

ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ഭീകരാക്രമണമാണ് രാജ്യത്ത് നടക്കുന്നത്. പതിനൊന്ന് ഇസ്രയേല്‍ പൗരന്മാരാണ് ഒരാഴ്ചയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അറബ് ഭീകരതയുടെ തരംഗത്തെയാണ് ഇസ്രയേല്‍ അഭിമുഖീകരിക്കുന്നതെന്നും രാജ്യം തീവ്രവാദത്തെ ധീരമായി ചെറുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റ് വ്യക്തമാക്കി.

തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ ജനങ്ങളില്‍ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഭീകരാക്രമണത്തെ ഇന്ത്യയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അപലപിച്ചു.

ഇസ്രയേലിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.