സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ ആത്മഹത്യ; തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ്

സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ ആത്മഹത്യ; തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺ​ഗ്രസിന്റെ ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ ആണെന്ന് ചെറിയാന്‍ ഫിലിപ്പ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ സുധാകരന്റെ മുന്നറയിപ്പിനെ തള്ളിയാണ് കെ.വി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് കെവി തോമസിനെതിരെ രംഗത്ത് വന്നിരുന്നു. കെവി തോമസ് സിപിമ്മിന്റെ പ്രണയ തട്ടിപ്പിൽ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണെന്ന് ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തോമസിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു. കെ വി തോമസ് കാണിച്ചത് നന്ദികേടാണ്. കൊടുക്കാനുള്ള പദവികള്‍ മുഴുവന്‍ കൊടുത്തിട്ടും എന്താണ് വീണ്ടും വീണ്ടും വേണമെന്ന് പറയുന്നത്? സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനമല്ല ഇപ്പോള്‍ വിശകലനം ചെയ്യപ്പെടേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'ഒരു വ്യക്തിക്ക് ഒരു ജന്മം കിട്ടാനുള്ളതെല്ലാം പാര്‍ട്ടിയില്‍ നിന്ന് കിട്ടി. ഇനിയെന്താണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് മനസിലാകുന്നില്ല. പാര്‍ട്ടി ഒരു തീരുമാനമെടുത്തു. വിഘടവാദികള്‍ക്കും ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ പ്രതികരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാത്രമാണ വ്യത്യസ്തമായി നില്‍ക്കുന്നത്. ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സെമിനാറില്‍ പങ്കെടുക്കരുതെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?' എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

എന്നാൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവ‍ർത്തിക്കണമെന്നും സിപിഐഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നുമാണ് കെ.വി തോമസ് പ്രതികരിച്ചത്. സിപിഐഎം സെമിനാറിന് ദേശീയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച നെഹ്‌റുവിയന്‍ കാഴ്ചപ്പാടാണ് തനിക്കുള്ളതെന്ന് കെ വി തോമസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.