വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ തടയാന്‍ ചൈനയുടെ തന്ത്രം; ഷെജിയാങിലെ ബിഷപ്പിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ തടയാന്‍ ചൈനയുടെ തന്ത്രം; ഷെജിയാങിലെ ബിഷപ്പിനെ അജ്ഞാത കേന്ദ്രത്തിലേക്ക്  മാറ്റി


ബെയ്ജിങ്: ക്രൈസ്തവരുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ തടയാന്‍ ഷെജിയാങിലെ ബിഷപ്പ് ഷാവോ ഷുമിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി ചൈനീസ് സര്‍ക്കാര്‍. ഏപ്രില്‍ ഏഴിനാണ് വിമാനമാര്‍ഗം ബിഷപ്പിനെ സര്‍ക്കാര്‍ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയത്.

ബിഷപ്പിന്റെ തിരോധാനത്തില്‍ പ്രാദേശിക കത്തോലിക്കര്‍ ആശങ്കാകുലരാണ്. വിശുദ്ധ വാരത്തിലെ ചടങ്ങുകള്‍ ആചരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഇതെന്നാണ് വിശ്വാസികള്‍ പറയുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ബിഷപ്പ് ഷാവോയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. നവംബര്‍ പകുതിയോടെ മാത്രമാണ് അദ്ദേഹത്തിന് തിരികെ വരാന്‍ സാധിച്ചത്. രൂപതയുടെ സെക്രട്ടറി ഫാ. ജിയാങ് സുനിയനെയും സര്‍ക്കാര്‍ പലതവണ ഇതുപോലെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അംഗീകരിച്ച ഔദ്യോഗിക ചൈനീസ് കത്തോലിക്കാ സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ബിഷപ്പ് ഷാവോയെ ചൈന തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വത്തിക്കാനോട് പ്രതിജ്ഞാബന്ധരായ ചൈനയിലെ കത്തോലിക്കാ വൈദികര്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ നിരന്തര പീഡനവും നിര്‍ബന്ധിത തിരോധാനവും നേരിടുന്നുണ്ട്.

പത്തിലധികം കത്തോലിക്കാ വൈദികരെ സര്‍ക്കാര്‍ ഇതിനോടകം തടങ്കലിലാക്കിയിട്ടുണ്ട്. ബിഷപ്പ് അഗസ്റ്റിന്‍ കുയി തായ് 10 വര്‍ഷത്തിലേറെയായി വീട്ടു തടങ്കലിലാണ്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഷാങ് ജിയാന്‍ലിനെയും ജനുവരിയില്‍ കാണാതായിരുന്നു. അദ്ദേഹം എവിടെയാണെന്നുളത് ഇപ്പോഴും അജ്ഞാതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.