റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം: പഠന വിധേയമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം: പഠന വിധേയമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പഠന വിധേയമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഉക്രെയ്‌നില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, യുദ്ധതന്ത്രങ്ങളും അതിലെ പാളിച്ചകളും, റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം.

യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്നത് വമ്പന്‍ തുകയാണെന്നാണ് വിലയിരുത്തല്‍. ഇത് റഷ്യയെ ഉടനടിയല്ലെങ്കിലും പ്രതികൂലമായി ബാധിക്കും. റഷ്യന്‍ അധിനിവേശം പുടിന്റെ പദ്ധതിയായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ച ശേഷം സൈന്യവുമായും സൈനിക നീക്കവുമായും ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയര്‍ന്നു. യുദ്ധത്തില്‍ നിരവധി റഷ്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ മരിച്ചു. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. 15 കോര്‍പ്സ് മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ സുബ്രത സാഹ പറയുന്നു.

റഷ്യയുടെ അധിനിവേശം വളരെ ശക്തമായി മുന്നേറിയെന്ന് സുബ്രത സാഹ പറയുമ്പോള്‍ പേര് വെളിപ്പെടുത്താത്ത മുന്‍ സൈനിക മേധാവിയുടെ അഭിപ്രായം മറ്റൊന്നാണ്. റഷ്യയുടെ ആക്രമണത്തില്‍ തന്ത്രപരമായ പിശകകുകളുണ്ടെന്നാണ് അദ്ദേഹം പറുന്നത്. ഏത് രാജ്യമാണ് ടാങ്ക് ഓപ്പറേഷന് പോകുമ്പോള്‍ ബാക്കപ്പ് ഇല്ലാതെ പോകുകയെന്ന് അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല റഷ്യ പ്രതീക്ഷിച്ചതിലും ശക്തമായ പ്രതിരോധമാണ് ഉക്രെയ്ന്‍ നടത്തിയത്.

രാത്രി ആക്രമണങ്ങളിലെ റഷ്യന്‍ വ്യോമസേനയുടെ മേധാവിത്വത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരുമെന്നാണ് യുദ്ധത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുകയെന്നും മുന്‍ സൈനിക മേധാവി പറയുന്നു. തുടക്കത്തില്‍ ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധമെന്നായിരുന്നു വിശേഷണം. എന്നാല്‍ റഷ്യയുടെ പ്രഖ്യാപിത ലക്ഷ്യമായ കീവ് കീഴടക്കല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇവിടെ നിന്ന് പിന്‍മാറിയ റഷ്യന്‍ സേനയുടെ നീക്കങ്ങള്‍ ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് കേന്ദ്രീകരിച്ചായിരുന്നു.

യുദ്ധത്തില്‍ റഷ്യക്ക് 476 ടാങ്കുകളാണ് നഷ്ടമായതെന്നതും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകളെ ആശ്രയിക്കുന്ന ഇന്ത്യക്ക് തങ്ങളുടെ തന്ത്രങ്ങള്‍ ഉള്‍പ്പെടെ പുനപരിശോധിക്കേണ്ടി വരും. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായ പല ആയുധശേഖരങ്ങളും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നിരിക്കെയാണ് ഈ മേഖലയില്‍ ഇന്ത്യ പഠനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.