അന്ത്യ അത്താഴ വേളയിലെ ക്രിസ്തുവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ബര്‍ഗറിന്റെ പരസ്യം; ഒടുവില്‍ മാപ്പപേക്ഷിച്ച് കമ്പനി

അന്ത്യ അത്താഴ വേളയിലെ ക്രിസ്തുവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ബര്‍ഗറിന്റെ പരസ്യം; ഒടുവില്‍ മാപ്പപേക്ഷിച്ച് കമ്പനി

മാഡ്രിഡ്: വിശുദ്ധ വാരത്തില്‍ യേശുക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ബര്‍ഗര്‍ കിംഗ്. കത്തോലിക്ക വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനൊടുവില്‍ കമ്പനി മാപ്പ് പറഞ്ഞ് തടിയൂരി. പരസ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.

യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലാണു സംഭവം. രാജ്യത്തുടനീളം സ്ഥാപിച്ച ബര്‍ഗര്‍ കിംഗിന്റെ പരസ്യ ബോര്‍ഡുകളിലാണ് പ്രകോപനത്തിനു കാരണമായ പരസ്യം പ്രത്യക്ഷപ്പെട്ടത്. കമ്പനിയുടെ പുതിയ വെജിറ്റേറിയന്‍ ബര്‍ഗറിനു വേണ്ടിയാണ് പരസ്യം തയാറാക്കിയത്. ഇതിനായി അന്ത്യ അത്താഴ വേളയില്‍ അപ്പം വാഴ്ത്തുമ്പോഴുള്ള യേശുവിന്റെ വാക്കുകള്‍ ഉപയോഗിച്ചതാണ് എതിര്‍പ്പുയരാന്‍ കാരണം.

ഒരു പരസ്യബോര്‍ഡില്‍ ബര്‍ഗറിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു: 'നിങ്ങളെല്ലാവരും ഇതില്‍നിന്ന് വാങ്ങി ഭക്ഷിക്കുവിന്‍, മാംസം ഇല്ലാത്തത്, 100% വെജിറ്റേറിയന്‍, 100% രുചി-ബിഗ് കിംഗ് വെജിറ്റബിള്‍.

മറ്റൊരു പരസ്യം 'എന്റെ മാംസത്തില്‍നിന്നു മാംസവും' എന്ന വാക്യത്തില്‍നിന്നുള്ളതാണ്. സ്പാനിഷ് ഭാഷയില്‍ മാംസം എന്ന വാക്കിനെ വെട്ടി സസ്യം എന്നാക്കിയിരിക്കുന്നു.

പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടെ ആയിരക്കണക്കിന് ക്രൈ്‌സതവ വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. നിരവധി വൈദികരും ബിഷപ്പുമാരും വിമര്‍ശനമുന്നയിച്ചു.

വിശുദ്ധ വാരത്തില്‍ പച്ചക്കറി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യങ്ങള്‍ തയാറാക്കിയതെന്നാണ് കമ്പനിയുടെ ന്യായീകരണം. തങ്ങളുടെ പരസ്യങ്ങള്‍ വേദനിപ്പിച്ചതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വ്രണപ്പെടുത്തുകയായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശം. കാമ്പെയ്ന്‍ ഉടന്‍ പിന്‍വലിക്കുമെന്നും ബര്‍ഗര്‍ കിംഗ് ഈസ്റ്റര്‍ ഞായറാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

ബര്‍ഗര്‍ കിംഗ് ബ്രാന്‍ഡിനെതിരായ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലും വൈറലായി. #BoicotBurgerKing എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധം.

ക്രൈസ്തവര്‍ ഏറ്റവും പവിത്രമായി കരുതുന്ന വിശുദ്ധവാരം മുതലെടുത്ത് പബ്ലിസിറ്റി നേടാനും പണം സമ്പാദിക്കാനുമായുള്ള കമ്പനിയുടെ ശ്രമം അപഹാസ്യമാണ്. വിശുദ്ധ കുര്‍ബാനയെയും ക്രിസ്തുവിന്റെ മരണത്തെയും അപമാനിക്കാനും പരിഹസിക്കാനും ശ്രമിച്ച കമ്പനി മാപ്പ് പറയണമെന്ന് സന്നദ്ധ സംഘടനയായ സിറ്റിസണ്‍ഗോ തയാറാക്കിയ നിവേദനത്തില്‍ പറയുന്നു.

'പണം മാത്രമാണ് ഈ കമ്പനികളുടെ ലക്ഷ്യം. ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണത്തിലൂടെ മാത്രമേ അവര്‍ ക്രൈസ്തവരെയും യേശുക്രിസ്തുവിനെയും അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കാന്‍ പഠിക്കൂ. പൗരന്മാര്‍ പ്രതിഷേധിക്കുന്നതിനെയാണ് ഒരു കമ്പനി ഏറ്റവും കൂടുതല്‍ ഭയക്കുന്നതെന്നും നിവേദനത്തില്‍ പറയുന്നു. 22,000-ത്തിലധികം പേരാണ് ഇതുവരെ ഒപ്പിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.