ചെറുപ്പക്കാര്‍ പാലായനം ചെയ്യുമ്പോഴും ജനിച്ച മണ്ണ് ഉപേക്ഷിച്ച് പോകാനാകാതെ ഉക്രെയ്‌നിലെ വയോധികര്‍

ചെറുപ്പക്കാര്‍ പാലായനം ചെയ്യുമ്പോഴും ജനിച്ച മണ്ണ് ഉപേക്ഷിച്ച് പോകാനാകാതെ ഉക്രെയ്‌നിലെ  വയോധികര്‍

കീവ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ ചെറുപ്പക്കാര്‍ പാലായനം തുടരുമ്പോള്‍ ആക്രമണ ഭീതിയിലും ജനിച്ച നാട്ടില്‍ ജീവിച്ചു മരിക്കാനാണ് പ്രായമേറിയ ഉക്രേനികള്‍ താല്‍പര്യപ്പെടുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കിഴക്കന്‍ ഉക്രെയ്‌നിലെ സെര്‍ഹിവ്ക എന്ന ചെറിയ ഗ്രാമം.

ഫെബ്രുവരിയില്‍ റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ 1,500 പേര്‍ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഏകദേശം 300 പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവരെല്ലാവരും തന്നെ അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്. സെര്‍ഹിവ്ക ഒരു വ്യാവസായിക, കാര്‍ഷിക ഗ്രാമമാണ്. ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരോ, പ്രാദേശിക കല്‍ക്കരി സമ്പുഷ്ടീകരണ ഫാക്ടറിയിലെ ജീവനക്കാരോ ആണ്.

'ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ഇവിടെയാണ് ജീവിച്ചത്. ഇവിടെ നിന്ന് എവിടെയും പോകുന്നില്ല. ഞാന്‍ സെര്‍ഹിവ്കയില്‍ തന്നെ താമസിക്കുകയും ആവശ്യമെങ്കില്‍ റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയും ചെയ്യും'- അറുപതുകാരനായ മൈക്കോള ലുഹൈനെറ്റ്സ് പറഞ്ഞു. അദ്ദേഹം എപ്പോഴും ഒരു റൈഫിള്‍ കൈവശം വയ്ക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍, ഇവിടെയുള്ള പ്രായമായവര്‍ക്ക് റോഡിലിറങ്ങാന്‍ പോലും ബുദ്ധിമുട്ടാണ്. എങ്കിലും അവര്‍ താമസിക്കുന്ന സ്ഥലവുമായി അവര്‍ക്ക് ശക്തമായ വൈകാരിക ബന്ധമുണ്ട്. സ്വന്തം വീട്ടിലല്ലാതെ മറ്റെവിടെയും മരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത.

തങ്ങള്‍ക്ക് ഇവിടെ ലളിതമായ ഷെല്‍ട്ടറുകള്‍ മാത്രമേയുള്ളൂവെന്നും ഞങ്ങള്‍ ഇവിടെ എന്തിനും തയാറായിരിക്കുകയാണെന്നുമാണ് ഗ്രാമത്തിന്റെയും പ്രാദേശിക ടെറിട്ടോറിയല്‍ ഡിഫന്‍സ് യൂണിറ്റുകളുടെയും തലവനായ വലേരി ഡുഹെല്‍നി പറയുന്നത്.

ചാരിറ്റി സംഘടനയായ ഹെല്‍പ് ഏജ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് റഷ്യന്‍ ആക്രമണത്തിന്റെ ഫലമായി രാജ്യത്തിന്റെ കിഴക്കുഭാഗത്ത് രണ്ട് ദശലക്ഷത്തിലധികം പ്രായമായ ആളുകള്‍ അത്യധികം അപകടത്തിലാണ് എന്നാണ്. ചിലര്‍ക്ക് എവിടേക്കെങ്കിലും പലായനം ചെയ്യാനുള്ള പണമോ, പോകാന്‍ വ്യക്തമായ സ്ഥലമോ ഇല്ല.

'ഞാന്‍ റിട്ടയര്‍ ചെയ്ത ആളാണ്. എനിക്ക് കാര്യമായൊന്നുമില്ല; ചെറിയ പെന്‍ഷന്‍ മാത്രം. അതുകൊണ്ട് എനിക്ക് സുരക്ഷിതമായ എവിടെയെങ്കിലും ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുക്കാന്‍ കഴിയില്ല. ഇവിടെ താമസിക്കുന്നത് അപകടമാണെന്നുമറിയാം. പക്ഷേ മറ്റു മാര്‍ഗങ്ങളൊന്നുമില്ല'- സെര്‍ഹിവ്കയിലെ ഒരു ചെറിയ വീട്ടില്‍ മകളോടൊപ്പം താമസിക്കുന്ന അറുപത്താറുകാരിയായ റയിസ ഹോറിസ്ലാവെറ്റ്സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.