കുട്ടിക്കാലത്തെ സ്വഭാവം കണ്ടാലറിയാം മധ്യവയസിലെ ആരോഗ്യം !

കുട്ടിക്കാലത്തെ സ്വഭാവം കണ്ടാലറിയാം മധ്യവയസിലെ ആരോഗ്യം !

കുട്ടികളുടെ സ്വഭാവ രൂപീകരണ പ്രക്രിയ എല്ലായ്പോഴും മാതാപിതാക്കളില്‍ ആശങ്ക സൃഷ്ടിക്കാറുണ്ട്. ജനിതകമായ ഘടകങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നത് അവരുടെ ചുറ്റുപാടുകളില്‍ നിന്നാണ്. ഇതില്‍ മാതാപിതാക്കള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. കുട്ടികള്‍ നിരന്തരം ഇടപഴകുന്ന വീട്ടിലെ മുതിര്‍ന്നവര്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, സ്‌കൂളിലെ അധ്യാപകര്‍, മറ്റ് സഹപാഠികള്‍ എന്നിങ്ങനെ വലിയൊരു സംഘം ആളുകള്‍ തന്നെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലും ബോധ്യമുള്ളവരായിരിക്കില്ല. മാതാപിതാക്കളാണ് ഈ വിഷയത്തില്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്താറും ആശങ്കപ്പെടുന്നതും.

പല കുട്ടികളും ചെറുപ്പത്തില്‍ കാണിക്കുന്ന സ്വഭാവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടായിരിക്കാം മുതിര്‍ന്ന് വരും തോറും കാണിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. എങ്കിലും ചില ഘടകങ്ങള്‍ എല്ലാക്കാലവും വ്യക്തികളില്‍ അവശേഷിക്കാമെന്നാണ് പറയുന്നത്.

എന്തായാലും ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനത്തിലേക്കാണ് ഇനി കടക്കുന്നത്. ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 'സൈക്കോളജി ആന്റ് ഹെല്‍ത്ത്' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

കുട്ടിക്കാലത്തെ സ്വഭാവം വച്ച് വ്യക്തി മധ്യവയസിലെത്തുമ്പോള്‍ അയാളിലെ ആരോഗ്യാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കുമെന്നതാണ് പഠനത്തിന്റെ നിഗമനം. ഇതില്‍ വിദ്യാഭ്യാസത്തിനും വലിയ പങ്കുള്ളതായി പഠനം പറയുന്നു.

കായികമായ പ്രവൃത്തികള്‍, പുകവലി, മദ്യപാനം, ശരീരവണ്ണം എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്കുള്ള സൂചനകള്‍ കുട്ടിയായിരിക്കുമ്പോഴേ ഒരു വ്യക്തിയിലുണ്ടായിരിക്കുമെന്നാണ് ഇവര്‍ തങ്ങളുടെ പഠനത്തിലൂടെ അവകാശപ്പെടുന്നത്. ഏതാണ്ട് 42 വര്‍ഷങ്ങള്‍ക്ക് ശേഷം വരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രവചിക്കാന്‍ സാധ്യമാണെന്നാണ് പഠനം പറയുന്നത്.

പെണ്‍കുട്ടികളാണെങ്കില്‍ വളരെ ഒതുങ്ങിയ പെരുമാറ്റമുള്ള, സംഘര്‍ഷഭരിതമായ സാഹചര്യങ്ങളോട് അനുതാപപൂര്‍വ്വം പ്രതികരിക്കുന്ന കുട്ടിക്കാലമുള്ളവര്‍ മധ്യവയസെത്തുമ്പോള്‍ കായികമായ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായി മാറുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ളവരോട് സംസാരിക്കാന്‍ അക്ഷമ കാട്ടുകയും, മറ്റ് കുട്ടികളുമായി കളിക്കാന്‍ അമിതോത്സാഹം കാണിക്കുകയും ചെയ്യുന്ന കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവരില്‍ മദ്യപാനശീലവും പുകവലിയും കാണാന്‍ സാധ്യതകളേറെയാണെന്നും പഠനം അവകാശപ്പെടുന്നു. ഇതില്‍ ആണ്‍കുട്ടികള്‍ കൂടുതലും സിഗരറ്റ് ഉപയോഗത്തിലേക്കും പെണ്‍കുട്ടികള്‍ മദ്യപാനത്തിലേക്കുമാണത്രേ തിരിയുക.

ഒതുക്കത്തില്‍ പെരുമാറുന്ന കുട്ടികള്‍ക്ക് വ്യക്തിത്വത്തിലും ആ അടക്കമുണ്ടാകുമെന്നും ഇവര്‍ ഭാവിയില്‍ വ്യായാമം ഉള്‍പ്പെടെയുള്ള കായികമായ കാര്യങ്ങളില്‍ സജീവമാകുമെന്നും പഠനം പറയുന്നു. അതേസമയം സാമൂഹികമായി ഉള്‍വലിയല്‍ കാട്ടാത്ത, നല്ലരീതിയില്‍ ഇടപെടുന്ന കുട്ടികള്‍ പിന്നീട് മദ്യപാനത്തിലേക്കും പുകവലിയിലേക്കും നീങ്ങാനുള്ള സാധ്യതകള്‍ ഒരു വശത്ത് ഉള്ളതായും പഠനം അവകാശപ്പെടുന്നു. മറുവശത്ത് ഇതിന് 'പോസിറ്റീവ്' ആയ സാധ്യതയും പഠനം സൂചിപ്പിക്കുന്നു.

അടക്കത്തോടെ പെരുമാറുന്ന കുട്ടികള്‍ സ്‌കൂള്‍, കോളേജ് ഉന്നത വിദ്യാഭ്യാസം എന്നിവിടങ്ങളിലെല്ലാം ശോഭിച്ചേക്കും. ഇത്തരക്കാര്‍ മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നും പഠനം പറയുന്നു.

മുമ്പും കുട്ടികളുടെ പെരുമാറ്റവും ഭാവിയിലെ ആരോഗ്യാവസ്ഥയും എന്ന വിഷയത്തില്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇവയിലെ എല്ലാം നിഗമനങ്ങളുമായി ഒത്തുപോകുന്ന കണ്ടെത്തലുകള്‍ തന്നെയാണ് ഈ പഠനത്തിലും വന്നിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.