വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പ്രത്യേകം സ്‌നേഹിച്ച വിശുദ്ധ സിറ്റാ

 വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പ്രത്യേകം സ്‌നേഹിച്ച വിശുദ്ധ സിറ്റാ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 27

റ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സെഗ്രാദി എന്ന ഗ്രാമത്തില്‍ 1218 ലാണ് സിറ്റാ ജനിച്ചത്. ഭക്തയും ദരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെയാണ് വളര്‍ത്തി കൊണ്ടു വന്നത്. ആഴമായ വിശ്വാസമുണ്ടായിരുന്ന അമ്മയുടെ വാക്കുകള്‍ക്കനുസരിച്ചാണ് സിറ്റാ ജീവിച്ചത്.

തന്റെ പന്ത്രണ്ടാമത്തെ വയസ് മുതല്‍ മരണം വരെ നാട്ടിലെ പ്രശസ്തമായ സര്‍ഗാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും വിശുദ്ധയുടെ ശ്രദ്ധയിലും പോഷണത്തിലുമാണ് വളര്‍ന്ന് വന്നത്.

'ഒരു വേലക്കാരി പരിശ്രമശാലിയല്ലെങ്കില്‍ അവള്‍ ദൈവഭക്തയല്ലായിരിക്കും. ജോലിയില്‍ മടിയുള്ളവരുടെ ഭക്തി കപട ഭക്തിയായിരിക്കും' ഇതായിരുന്നു വിശുദ്ധയുടെ വിശ്വാസം.

പാവപ്പെട്ടവരുടെ ഒരു നല്ല സുഹൃത്തു കൂടിയായ സിറ്റാ തന്റെ ഭക്ഷണം പാവങ്ങള്‍ക്ക് നല്‍കുക പതിവായിരുന്നു. ഇതിനാല്‍ തന്നെ അവര്‍ വര്‍ഷങ്ങളോളം മറ്റ് ജോലിക്കാരുടെ ശത്രുതക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്.

ഒരിക്കല്‍ സൂര്യോദയം വരെ നീണ്ട പ്രാര്‍ത്ഥനകളുമായി ദേവാലയത്തില്‍ കഴിഞ്ഞ ശേഷം ഒരു പ്രഭാതത്തില്‍ സിറ്റ ധൃതിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വിശുദ്ധ അത്ഭുതം ദര്‍ശിക്കുവാന്‍ ഇടയായി. പാത്രങ്ങളില്‍ നിറയെ ചുട്ടെടുത്ത അപ്പങ്ങള്‍.

വീട്ടിലുള്ളവരുടെ സ്‌നേഹ ബഹുമാനങ്ങള്‍ക്ക് പാത്രമായികൊണ്ട് അനുതാപത്തിലും കാരുണ്യ പ്രവര്‍ത്തികളിലുമാണ് വിശുദ്ധ തന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍ ചിലവഴിച്ചിരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരോട് വിശുദ്ധയ്ക്ക് പ്രത്യേക സ്‌നേഹം തന്നെയുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുമായിരുന്നു.

അറുപതാം വയസില്‍ അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് 1272 എപ്രില്‍ 27 ന് വിശുദ്ധ സിറ്റ കര്‍ത്താവില്‍ ഭാഗ്യനിദ്ര പ്രാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ സിനീഡര്‍

2. ഫ്‌ളാന്റേഴ്‌സിലെ അദേലെത്മൂസ്

3. ലിജ് ബിഷപ്പായ ഫ്‌ളോറിബെര്‍ട്ട്

4. ടാര്‍സൂസിലെ കാസ്റ്റോറും സ്റ്റീഫനും

5. നിക്കോമേഡിയാ ബിഷപ്പായ ആന്തിമൂഡു

6. അയര്‍ലന്‍ഡിലെ എല്‍ഫില് ബിഷപ്പായ ആസിക്കൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.