പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരികെയെത്താൻ അനുവാദം; നടപടികള്‍ ചൈന ആരംഭിച്ചു

പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരികെയെത്താൻ അനുവാദം; നടപടികള്‍ ചൈന ആരംഭിച്ചു

ന്യൂഡൽഹി: ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ചൈന. ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരേണ്ട വിദ്യാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2020ല്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിയത്. ഇന്ത്യയെ ഹൈറിസ്ക് കാറ്റ​ഗറിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വിദ്യാര്‍ഥികളെ തിരികെ പ്രവേശിക്കാന്‍ ചൈന അനുവദിച്ചിരുന്നില്ല.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ചില വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്നലെ പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വലിയതാണെന്ന് ചൈനക്കറിയാം. വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കുറച്ച്‌ സമയമെടുക്കും. മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങളും വിവരവും ഇന്ത്യയുമായി പങ്കിട്ടെന്നും ചൈന വ്യക്തമാക്കി.

ചൈനയിലേക്ക് വരേണ്ടവരുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് അനുവാദം നല്‍കുക. എന്നാല്‍ അതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല. ചൈനയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മെയ് എട്ടിനകം ഇന്ത്യന്‍ മിഷന്റെ വെബ്‌സൈറ്റില്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്ന് ബീജിംഗിലെ ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

പട്ടിക പരിശോധിച്ചുറപ്പിക്കുന്നതിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന കാര്യം അറിയാനായി ബന്ധപ്പെട്ട വകുപ്പുകളെയും സര്‍വകലാശാലകളെയും സമീപിക്കും. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് ചൈന പ്രത്യേകമായി എന്തെങ്കിലും മാനദണ്ഡം ഏര്‍പ്പെ‌ടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.