ഉത്തര കൊറിയയില്‍ കാര്യങ്ങള്‍ കൈവിടുന്നു: ആകെ കോവിഡ് കേസുകള്‍ എട്ട് ലക്ഷത്തിന് മുകളില്‍

 ഉത്തര കൊറിയയില്‍ കാര്യങ്ങള്‍ കൈവിടുന്നു: ആകെ കോവിഡ് കേസുകള്‍ എട്ട് ലക്ഷത്തിന് മുകളില്‍

പ്യോംഗ്യാംഗ്: കോവിഡിന്റെ ആദ്യ കേസ് ഉത്തര കൊറിയയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്. അതിന് പിറ്റേന്ന് പനി പടര്‍ന്നുപിടിച്ച് ആറ് പേര്‍ മരിച്ചതായി ഉത്തരകൊറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ടും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

രണ്ടരക്കോടി ജനസംഖ്യ മാത്രമുള്ള ഉത്തരകൊറിയയില്‍ കോവിഡ് കേസുകളുടെ എണ്ണം 8,20,620 ആയെന്നാണ് ഔദ്യോഗിക മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നത്. ഇത് കൂടാതെ 15 മരണങ്ങളും ഉണ്ടായി. ഇതോടെ പനി പടര്‍ന്ന് പിടിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. ആകെ കേസുകളില്‍ 3,24,550 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പനിയെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരങ്ങള്‍, പ്രവിശ്യകള്‍, തൊഴില്‍ യൂണിറ്റുകള്‍, ഉത്പാദന കേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ തുടങ്ങിയവയെല്ലാം ലോക്ഡൗണ്‍ കാരണം അടച്ചിട്ടിരിക്കുകയാണെന്നാണ് കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചിട്ടില്ല, അതിനാല്‍ തന്നെ രോഗവ്യാപനം തടയുന്നതിനായി ഭരണകൂടം ഏര്‍പ്പെടുത്തിയ എമര്‍ജന്‍സി ക്വാറന്റീന്‍ സംവിധാനം ഒട്ടും ഫലപ്രദമായില്ല. ഇതിനാലാണ് കോവിഡ് വളരെ വേഗം പടരുന്നതെന്നാണ് വിലയിരുത്തല്‍. തലസ്ഥാനമായ പ്യോംഗ്യാംഗില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് തലവന്‍ കിം ജോംഗ് ഉന്‍ രാജ്യവ്യാപക ലോക്ഡൗണിന് ഉത്തരവിട്ടത്.

അതേസമയം, ഈ കേസുകളും മരണങ്ങളും കോവിഡ് വൈറസ് കൊണ്ടാണെന്ന കാര്യം കെ സി എന്‍ എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.