റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ

റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചു.

യുദ്ധം തുടര്‍ന്നു പോയാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകും. ക്ഷാമം പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ കൂടിയേ തീരൂ എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ പറഞ്ഞു.

ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 12 ശതമാനവും ചോളത്തിന്റെ കയറ്റുമതിയില്‍ 13 ശതമാനവും ഉക്രെയ്നില്‍നിന്നാണ്. റഷ്യയും പ്രധാന ഗോതമ്പു കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ്. ഗോതമ്പ് ഉള്‍പ്പെടെയുള്ളവയുടെ ആഗോള വില റെക്കോഡിലാണ്. ഭക്ഷ്യ എണ്ണയുടെ വിലയും യുദ്ധം തുടങ്ങിയ ശേഷം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 70 ശതമാനവും ഇറക്കുമതിയാണ്.

ഇപ്പോള്‍ തന്നെ ആഗോള വിശപ്പ് സൂചിക വളരെ ഉയര്‍ന്ന നിലയിലാണെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടു തന്നെ കൊടും പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. യുദ്ധം വന്നതോടെ അതില്‍ ഇനിയും വര്‍ധനവുണ്ട്. ദാരിദ്രം ലോക സാമൂഹിക ക്രമത്തില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും അദേഹം പറയുന്നു.

കടുത്ത ക്ഷാമത്തില്‍ ജീവിക്കുന്നവരുടെ എണ്ണം 2016 ന് ശേഷം 500 ശതമാനത്തിലധികം വര്‍ധിച്ചുവെന്നും ഗുട്ടെറസ് പറയുന്നു. ഈ സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കുകയാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധം. ലോകത്തില്‍ തന്നെ ഗോതമ്പു പോലുള്ള ഭക്ഷ്യ ധാന്യങ്ങളും സൂര്യകാന്തി എണ്ണ ഉള്‍പ്പടെയുള്ള പാചക എണ്ണകളും ഏറ്റവും അധികം ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയിനും.

ആഗോള തലത്തില്‍ തന്നെ ഭക്ഷ്യോദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വളങ്ങള്‍ ഏറ്റവുമധികം ഉദ്പാദിപ്പിക്കുന്നതും ഈ രണ്ടു രാജ്യങ്ങളാണ്. റഷ്യയുമായും മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളുമായും താന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി എന്നും ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.