പാറ്റ്ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റേയും മകളുടേയും വീടുകളടക്കം 15 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്. ലാലു പ്രസാദ് യാദവിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. ഭൂമികളുമായി ബന്ധപ്പെട്ട രേഖകളടക്കമുള്ള തെളിവുകള്‍ക്ക് വേണ്ടിയാണ് പരിശോധന നടക്കുന്നത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് അടുത്ത അഴിമതിക്കേസ്. ലാലു പ്രസാദിനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
139 കോടി രൂപയുടെ ഡോറണ്ട ട്രഷറി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 73കാരനായ ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26