വസന്തം പുഞ്ചിരിക്കും...ശിശിരം അസൂയപ്പെടും; 95-ാം വയസില്‍ ഇഷ്ട പ്രാണേശ്വരിയെ സ്വന്തമാക്കി ജൂലിയന്‍

വസന്തം പുഞ്ചിരിക്കും...ശിശിരം അസൂയപ്പെടും; 95-ാം വയസില്‍ ഇഷ്ട പ്രാണേശ്വരിയെ സ്വന്തമാക്കി ജൂലിയന്‍

കാണാതിരിക്കുമ്പോള്‍ മനസ് വിങ്ങുന്നതല്ല, കാണുമ്പോള്‍ നിറഞ്ഞു തുളുമ്പുന്നതാണ് പ്രണയം... അതില്‍ പരാതികളും പരിഭവങ്ങളും ഉണ്ട്. ദേഷ്യം ഉണ്ട്, വാശി ഉണ്ട്. എന്റേത് എന്ന ഒരു തോന്നല്‍ ഉണ്ട്... അതിനുമപ്പുറം വിട്ടുകൊടുക്കുന്ന ഒരു മനസുണ്ട്. വിശ്വാസമുണ്ട്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് യഥാര്‍ത്ഥ പ്രണയം.

ലണ്ടന്‍: പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയായിരുന്നു ജൂലിയന്‍ മൊയ്ലയുടെയും പ്രണയം. അതുകൊണ്ടാണല്ലോ 23 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം 95 കാരനായ ജൂലിയന്‍ മൊയ്ലയുടെ പ്രണയം പൂത്ത് വിരിഞ്ഞത്. ഇപ്പോള്‍ 84 വയസുള്ള വാലറി വില്യംസാണ് ജൂലിയനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം പ്രണയക്കുളിരിലാക്കിയത്.

അവസാനം കഴിഞ്ഞ ദിവസമാണ് തന്റെ ഇഷ്ട പ്രാണേശ്വരിയെ ജൂലിയന്‍ സ്വന്തമാക്കിയത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ ആദ്യം കണ്ടുമുട്ടിയ കാര്‍ഡിഫിലെ കാന്റോണിലുള്ള കാല്‍വറി ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വിവാഹം നടന്നത്.

സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നാല്‍പ്പതോളം പേര്‍ വിവാഹത്തിനെത്തി. ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് മധുവിധു യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് നവ ദമ്പതികള്‍.

ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ 1954 ലാണ് ലണ്ടനില്‍ എത്തിയത്. കാര്‍ഡിഫില്‍ ജനിച്ച് വളര്‍ന്ന വാലറിയെ പണ്ട് കണ്ട മാത്രയില്‍ തന്നെ വല്ലാത്ത പ്രണയ ദാഹം തോന്നി. പക്ഷേ, തുറന്നു പറയാന്‍ അന്ന് ധൈര്യമുണ്ടായില്ല.

ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജൂലിയന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. കേട്ടപാടേ വാലറി പറഞ്ഞു. 'ഇഷ്ടമാണ്...നൂറുവട്ടം'.

'ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ ഒരു ചെടിയിലെ രണ്ടു പുഷ്പങ്ങളായി നാം വിരിയും...വസന്തം നമ്മെ നോക്കി പുഞ്ചിരിക്കും... ശിശിരം നമ്മെ നോക്കി അസൂയപ്പെടും'- വാലറിയെ ചേര്‍ത്തു നിര്‍ത്തി ജൂലിയന്‍ ചെവിയില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.