ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹം; ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണുമെന്ന് സൂചന

ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹം; ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണുമെന്ന് സൂചന

ന്യൂഡല്‍ഹി: കപില്‍ സിബലിന് പിന്നാലെ ജി 23 വിമത ഗ്രൂപ്പിലെ പ്രധാനിയായ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ആനന്ദ് ശര്‍മ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ കാണാന്‍ അനുമതി തേടിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത ആനന്ദ് ശര്‍മ നിഷേധിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്ക് ഗുലാം നബി ആസാദിനൊപ്പം ആനന്ദ് ശര്‍മയെയും കോണ്‍ഗ്രസ് അവഗണിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് ആനന്ദ് ശര്‍മ.

ജി 23 ന്റെ ഭാഗമായ മുകുള്‍ വാസ്‌നിക്കിനു രാജ്യസഭ സീറ്റ് നല്‍കി. മുന്‍ കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, ജയറാം രമേശ്, അജയ് മാക്കന്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ഇതാണ് ആനന്ദ് ശര്‍മയെ ചൊടിപ്പിച്ചിരിക്കുന്നത്.

രാജ്യസഭ സീറ്റ് നെഹ്റു കുടുംബം വിശ്വസ്തര്‍ക്ക് വീതംവെച്ചെന്ന ആരോപണമുയര്‍ത്തി നേതാക്കള്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നത്. കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.