തിരുവനന്തപുരം:  ഏകാധ്യാപക വിദ്യാലയത്തില്‍ 23 വര്‍ഷമായി പഠിപ്പിച്ച അധ്യാപികയായ ഉഷാ കുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തൂപ്പുകാരിയായി നിയമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.
ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട 344 പേരില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലയിലെ ഉഷാ കുമാരി. ഒഴിവ് അനുസരിച്ച് ഇവരെ പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ഉഷാ കുമാരിയ്ക്ക് തൂപ്പുകാരിയാവുന്നതില്‍ വിഷമമില്ലെന്ന് പറയുന്നു. എന്നാല്‍ ടീച്ചര്‍ പുതിയ ജോലിക്കു പോവുന്നതിനോട് വീട്ടുകാര്‍ക്ക് താത്പര്യമില്ല.
അതേസമയം ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നും ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.